നടൻ മമ്മൂട്ടി, ഗായിക വൈക്കം വിജയലക്ഷ്മി; ധനുഷിന് പ്രത്യേക പരാമർശം, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ‘ഭ്രമയുഗ’ത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ബോളിവുഡ് താരം കാർത്തിക് ആര്യനുമായാണ് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി പങ്കിട്ടത്. ‘ചന്തു ചാംപ്യൻ’ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ അവാർഡ് ആണിത്.

‘ഒരു വടക്കൻ വീരഗാഥ’, ‘മതിലുകൾ’, ‘പൊന്തൻമാട’, ‘വിധേയൻ’ എന്നീ ചിത്രങ്ങൾക്കാണ് മുൻപ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരവും ഭ്രമയുഗം സ്വന്തമാക്കി. ഷെഹ്നാദ് ജലാൽ ആണ് മികച്ച ഛായാഗ്രഹകൻ. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി യാമി ഗൗതമിനെ തിരഞ്ഞെടുത്തു.

മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്. മികച്ച  മലയാള സിനിമയായി ‘ഫെമിനിച്ചി ഫാത്തിമ’ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ – രാജ്കുമാർ പെരിയസാമി (അമരൻ).

മികച്ച നടനുള്ള പ്രത്യേക പരാമർശം ധനുഷിന് ലഭിച്ചു. ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമർശം. മികച്ച തെലുങ്ക് ചിത്രം -‘കമ്മിറ്റി കുറോളു’, മികച്ച തമിഴ് ചിത്രം -‘രായൻ’, മികച്ച കന്നഡ ചിത്രം -‘മിഥ്യ’, മികച്ച ഹിന്ദി ചിത്രം -‘ശ്രീകാന്ത്’,

മികച്ച ബംഗാളി ചിത്രം -‘ചലച്ചിത്ര ഏഖോൻ’. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മലയാള ചിത്രമായ ‘ഭദ്രകാളി നാടക’വും പ്രത്യേക പരാമർശം നേടി. ഇതിലെ വിവരണത്തിന് സൗന്ദര്യ ജയചന്ദ്രന് പുരസ്കാരം ലഭിച്ചു. ജൂറി അധ്യക്ഷൻ ജയരാജ് ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 2024 ല്‍ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!