സഹപ്രവര്‍ത്തകയുടെ കണ്ണുനീരിന് ഒരു വിലയുമില്ലേ? ‘അമ്മ’യ്‌ക്കെതിരെ മല്ലിക സുകുമാരന്‍

കൊച്ചി : താരസംഘടനയായ അമ്മയ്‌ക്കെതിരെ നടി മല്ലിക സുകുമാരന്‍. നടി ആക്രമിക്കപ്പെട്ട കേസ് വിധിയില്‍ തനിക്ക് നീതി കിട്ടിയില്ലെന്ന അതിജീവിതയുടെ പ്രതികരണത്തിനിടെ ചലച്ചിത്രമേള പ്രതിനിധികള്‍ക്ക് അമ്മ പാര്‍ട്ടി നല്‍കിയതിനെതിരെയാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവര്‍ത്തകയുടെ കണ്ണീരിന് ഒരു വിലയുമില്ലേ എന്നാണ് മല്ലിക സുകുമാരന്‍ ചോദിക്കുന്നത്.

സത്യമാണ്. നീതിന്യായ വ്യവസ്ഥിതിയും ഈ സമൂഹവും അതിജീവിത എന്ന് വിളിച്ചു. സ്വയം അതിജീവിതയായി എട്ടു വര്‍ഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു ജീവിച്ചു കാണിച്ചു. ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരില്‍ ഒരു മനോവിഷമം തുറന്നെഴുതി. ഞങ്ങള്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കും എന്ന് കൊട്ടിഘോഷിച്ച സ്ത്രീകള്‍ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്.

ഒപ്പമുള്ള സഹപ്രവര്‍ത്തകയുടെ കണ്ണുനീരിന് ഇവര്‍ക്ക് ഒരു വിലയുമില്ലേ? ‘അമ്മ’യുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ ചലച്ചിത്ര മേള പ്രതിനിധികള്‍ക്ക് പാര്‍ട്ടി കൊടുക്കണം പോലും. ഇതാണോ സംഘടനയുടെ ചാരിറ്റി ? മന്ത്രിയുടെ സമ്മതം വാങ്ങി ബജറ്റ് വരെ അംഗീകരിച്ചു എന്നാണ് വാര്‍ത്ത. എന്തു വേണമെങ്കിലും ആയിക്കോട്ടെ. ഇന്നു തന്നെ വേണമായിരുന്നോ…?

അമ്മയിലെ സഹോദരന്മാര്‍ക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഈ സ്ത്രീ ഭരണകൂടത്തോട്. കാര്യങ്ങള് പറയുന്നവരെ അകറ്റി നിര്‍ത്തി , ഉള്ള വില കളയാതെ നോക്കുക. കാലം മാറി….കഥ മാറി. ഒരു കൊച്ചു മിടുക്കനെ ചേര്‍ത്ത് നിര്‍ത്തി ചോദിച്ച ചോദ്യത്തിന് വാത്സല്യത്തോടെ മറുപടി നല്‍കിയ പ്രധാനമന്ത്രിയെ വരെ നാം കണ്ടു. വീണ്ടും പറയുന്നു, ‘ ആവതും പെണ്ണാലെ അഴിവതും പെണ്ണാലെ’.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!