ബോസ്റ്റണ്‍: മുന്‍ ലോകചാംപ്യന്മാരായ ജര്‍മനിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് പരാഗ്വെ പ്രീക്വാര്‍ട്ടറില്‍. തോല്‍വിയോടെ ജര്‍മനി ലോകകപ്പില്‍ നിന്നു പുറത്തായി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ജര്‍മന്‍ വന്‍മതില്‍ ഭേദിച്ച് പരാഗ്വെ ആണ് ആദ്യം ലീഡെടുത്തത്. 42-ാം മിനിറ്റില്‍ ജൂലിയോ എന്‍സീസോയാണ് ഗോളടിച്ചത്. രണ്ടാം പകുതിയില്‍ ജര്‍മനി സമനില തേടി. കായ് ഹവേര്‍ട്സാണ് ഗോളടിച്ചത്. എക്‌സ്ട്രാടൈമിലും സമനില തുടര്‍ന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്.
ഷൂട്ടൗട്ടില്‍ ജര്‍മനിയുടെ ഹാവേര്‍ട്സ്, നിക്ക് വോള്‍ട്ട് മേഡ് എന്നിവരുടെ കിക്കും പാഴായി. അതേസമയം അവസാന രണ്ട് പരാഗ്വെ താരങ്ങളുടെ കിക്കും ലക്ഷ്യത്തിലെത്തിയില്ല. അതോടെ സഡന്‍ ഡത്തിലേക്ക്. ജൊനാഥന്‍ ടായുടെ കിക്ക് പാഴായപ്പോള്‍ പരാഗ്വെ വലകുലുക്കി. ജര്‍മനി പുറത്ത്. ഇതോടെ മൂന്നാം സ്ഥാനക്കാരുടെ പട്ടികയില്‍ നിന്ന് നോക്കൗട്ട് ഉറപ്പിച്ച എട്ടു ടീമുകളില്‍ ഏഴാമതായിരുന്ന പരാഗ്വെ നാലു തവണ ലോകചാംപ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലോകകപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇത് ആദ്യമായിട്ടാണ് ജര്‍മനി തോല്‍ക്കുന്നത്.
ആദ്യപകുതിയുടെ 42 ാം മിനിറ്റില്‍ ജൂലിയോ എന്‍സിസോയാണ് പരാഗ്വെയുടെ ആദ്യ ഗോള്‍ നേടിയത്. 54 ാം മിനിറ്റിലെ ഗോളില്‍ സ്‌ട്രൈക്കര്‍ കായ് ഹാവേര്‍ട്‌സാണ് ജര്‍മനിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പാരഗ്വായ്യുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. 21 ാം സെക്കന്‍ഡില്‍ പരാഗ്വെയ്ക്ക് ലഭിച്ച ആദ്യ കോര്‍ണറില്‍ ജൂലിയോ എന്‍സിസോ ഉയര്‍ത്തിയടിച്ച പന്ത് അലോണ്‍സോയുടെ കാലുകളിലേക്ക് എത്തിയെങ്കിലും പോസ്റ്റിലേക്ക് തട്ടിയിടാനുള്ള ശ്രമത്തിനിടെ ലക്ഷ്യംതെറ്റി. 6 ാം മിനിറ്റില്‍ പരാഗ്വെ പോസ്റ്റിനു മുന്നില്‍ നിന്ന് ഡെനിസ് ഉണ്ടാവ് ഉയര്‍ത്തിയടിച്ച് ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. മുന്നേറ്റനീക്കങ്ങള്‍ നടത്തുമ്പോഴും ഗോള്‍ വഴങ്ങാതിരിക്കുന്നതിനാണ് ഇരുടീമുകളും മുന്‍തൂക്കം നല്‍കിയത്. ഒടുവില്‍ 42 ാം മിനിറ്റില്‍ ജര്‍മന്‍ പ്രതിരോധം ഭേദിച്ച് ജൂലിയോ എന്‍സിസോ പരാഗ്വെയ്ക്ക് ലീഡ് നേടിക്കൊടുത്തു. വലതുവിങ്ങിലെ മികച്ച നീക്കങ്ങള്‍ക്കൊടുവില്‍ അല്‍മിറോണ്‍ ബോക്‌സിലേക്ക് അതിശക്തമായി പായിച്ച പന്ത് ജൂലിയോ എന്‍സിസോ എട്ട് യാര്‍ഡ് അകലെ നിന്ന് ഹെഡ് ചെയ്ത് വല കുലുക്കിയപ്പോള്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍ കാഴ്ചക്കാരനായി. മന്ദഗതിയില്‍ കളിച്ച ജര്‍മനിക്ക് അതിന്റെ വില നല്‍കേണ്ടി വരികയായിരുന്നു.
രണ്ടാം പകുതിയില്‍ കടുത്ത പോരാട്ടമായിരുന്നു. എങ്ങനെയും തിരിച്ചടിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ജര്‍മനി. ഫെലിക്സ് മേച്ചയെ പിന്‍വലിച്ച് ലിയോണ്‍ ഗോറട്സ്‌കെയെ നഗല്‍മസ്മാന്‍ കളത്തിലിറക്കി. മിനിറ്റുകള്‍ക്കകം ജര്‍മനിയുടെ മറുപടിയെത്തി. കായ് ഹവേര്‍ട്സാണ് ഗോളടിച്ചത്. ഇടതുവിങ്ങില്‍ നിന്ന് ഫ്ലോറിയന്‍ വിര്‍ട്സ് നല്‍കിയ ക്രോസ് തലവെച്ച് ഹാവേര്‍ട്സ് സമനില പിടിച്ചു. സ്‌കോര്‍ 1-1. ഗോള്‍ വീണതിന് പിന്നാലെയും ജര്‍മനി മുന്നേറ്റങ്ങള്‍ തുടര്‍ന്നു. 59-ാം മിനിറ്റില്‍ പരാഗ്വെ താരം ഗുസ്റ്റാവോ കബല്ലേറോയുടെ ഷോട്ട് ന്യൂയര്‍ സേവ് ചെയ്തു. 63-ാം മിനിറ്റില്‍ ഉണ്ടാവിനെ പിന്‍വലിച്ച് ജമാല്‍ മുസിയാല ജര്‍മന്‍ ടീമിലെത്തി. ജര്‍മന്‍ മുന്നേറ്റനിര പാരഗ്വായ് പ്രതിരോധത്തിന് നിരന്തരം ഭീഷണി ഉയര്‍ത്തിക്കൊണ്ടേയിരുന്നു. പക്ഷേ ഗോള്‍ മാത്രം പിറന്നില്ല. അതോടെ നിശ്ചിത സമയത്ത് മത്സരം സമനിലയില്‍ അവസാനിച്ചു. മത്സരം എക്സ്ട്രാടൈമിലേക്ക് കടന്നു. എക്‌സ്ട്രാ ടൈമിലും ഗോള്‍ പിറക്കാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. പെനാല്‍ഷൂട്ടൗട്ടില്‍ ആദ്യ അഞ്ച്കിക്കും കടന്ന് സഡന്‍ഡത്തില്‍ പരാഗ്വെ വിജയഭേരി മുഴക്കി.
ഇന്നത്തെ മത്സരം
രാത്രി 10.30 ന് ഐവറി കോസ്റ്റ് – നോർവെ
