തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ (കീം) പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 പേരാണ് ഇത്തവണ എന്‍ജിനീയറിങ് പ്രവേശന യോഗ്യത നേടിയത്. 29,941 പേര്‍ ബി ഫാം പ്രവേശനത്തിന് അര്‍ഹരായി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം.
ജൂലൈ എട്ടിന് ആദ്യഘട്ട എന്‍ജിനീയറിങ് അലോട്ട്‌നമെന്റ് നടപടികള്‍ ആരംഭിക്കും. ഓഗസ്റ്റ് 14നകം പ്രവേശനം പൂര്‍ത്തിയാക്കും. കേരളത്തിൽ 192 കേന്ദ്രങ്ങളിലായി 95,016 പേരാണ് പരീക്ഷ എഴുതിയത്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജ് ഒന്നാം റാങ്കും കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് മണപ്പാട്ട് രണ്ടാം റാങ്കും കരസ്ഥമാക്കി. തൃശൂര്‍ സ്വദേശി വിസ്മയക്കാണ് മൂന്നാം റാങ്ക്.
ഫാര്‍മസിയില്‍ ഒന്നാം റാങ്ക് സ്വദേശി വിനായകന്‍ നാരായണനും, ജെസ്സി ജസ്റ്റിന്‍ രണ്ടാം റാങ്കും നേടി. ഇരുവരും തൃശൂര്‍ സ്വദേശികളാണ്. 26,943 പേരാണ് ഫാര്‍മസി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണാണ് ഫലം പ്രഖ്യാപിച്ചത്. വലിയ തയ്യാറെടുപ്പുകളോടുകൂടിയാണ് കീം പരീക്ഷ നടത്തിയതെന്നും പരാതികള്‍ ഇല്ലാതെ സമയബന്ധിതമായി നടത്തിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. സിബിഎസ്ഇ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് കീം ഫലപ്രഖ്യാപനം വൈകിയതെന്ന് മന്ത്രി അറിയിച്ചു.
