ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ നിയമസഭയിലെ ആദ്യ പ്രസംഗത്തിനെതിരെ സിപിഐ രംഗത്ത്. നിയമസഭ ഗൗരവമായ ചർച്ചകൾക്കുള്ള വേദിയാണെന്നും അതിനെ തമാശയ്ക്കുള്ള സ്ഥലമാക്കി മാറ്റരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ പ്രതികരിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ വിജയ് നടത്തിയ ചില പരാമർശങ്ങളെയാണ് അദ്ദേഹം വിമർശിച്ചത്.
വിജയ് സംസാരിക്കുന്ന രീതിയേക്കാൾ അദ്ദേഹത്തിന്റെ സർക്കാർ പിന്തുടരുന്ന നയങ്ങളാണ് പ്രധാനമെന്ന് വീരപാണ്ഡ്യൻ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ കേന്ദ്രഭരണം ഒഴിവാക്കുന്നതിനായാണ് കൂട്ടായ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി ടിവികെയെ പിന്തുണച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, മുൻപ് ഡിഎംകെ സഖ്യത്തിലുണ്ടായിരുന്ന സിപിഐ, ടിവികെ നേതൃത്വത്തിലുള്ള സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന നിലപാട് സ്വീകരിച്ചതിനെ ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ വിമർശനവും ചർച്ചകളും തുടരുകയാണ്.
