ലഖ്നൗ : ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് യാത്ര ചെയ്തിരുന്ന ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രി കാൺപുരിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ആക്രമണത്തിൽ ട്രെയിനിന്റെ ജനൽചില്ലുകൾ തകർന്നെങ്കിലും മോഹൻ ഭാഗവത് സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.
ഫിറോസാബാദ് ജില്ലയിലെ മകൻപുർ സ്റ്റേഷൻ സമീപത്ത് രാത്രി 7.20 ഓടെയാണ് കല്ലേറുണ്ടായത്. മോഹൻ ഭാഗവത് ഉണ്ടായിരുന്ന ഇ-1 കോച്ചിന്റെ ജനൽചില്ലുകളാണ് തകർന്നത്. കല്ല് പതിച്ച ഭാഗത്തിന് എതിർവശത്താണ് അദ്ദേഹം ഇരുന്നിരുന്നതെന്നും അതിനാൽ അപകടം ഒഴിവായെന്നുമാണ് വിവരം.
സംഭവത്തിന് പിന്നാലെ ട്രെയിൻ തുണ്ടല സ്റ്റേഷനിൽ നിർത്തി സുരക്ഷാ പരിശോധന നടത്തി. കേടുപാടുകൾ വിലയിരുത്തിയ ശേഷമാണ് യാത്ര തുടർന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള സന്ദർശന പരിപാടിയുടെ ഭാഗമായാണ് മോഹൻ ഭാഗവത് യാത്ര ചെയ്തിരുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാ ണെന്നും ആക്രമണത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നോയെന്നതടക്ക മുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാ ണെന്നും പോലീസ് അറിയിച്ചു.
