റിയാദ്/ കോഴിക്കോട് : ഇരുപത് വർഷക്കാലത്തെ ജയില്‍ വാസത്തിന് ശേഷം അബ്ദുല്‍ റഹീം മോചിതനായി ഇന്ന് നാട്ടിലെത്തും.
സൗദി സമയം രാത്രി 11.55ന് റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസില്‍ രാവിലെ 7.35ന് കരിപ്പൂർ വിമാനത്താവളത്തിറങ്ങും.
ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ സൗദി എയർപോർട്ടില്‍ എത്തിച്ച് എമിഗ്രെഷൻ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയത്.
റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യന്നുണ്ടെന്നും സഹായ സമിതി വാർത്തക്കുറിപ്പില്‍ അറിയിച്ചു. അബ്ദുല്‍ റഹീമിന്റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളില്‍ 20 വർഷം തടവ് ശിക്ഷയായിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല് (34 കോടിയിലേറെ ഇന്ത്യന് രൂപ) ദിയാധനം (മോചനദ്രവ്യം) നല്കിയതിന്റെ പശ്ചാത്തലത്തില് കോടതി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികള്‍ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നല്‍കിയത്.
പെരുന്നാൾ ദിനത്തിൽ റഹീമിൻ്റെ കുടുംബത്തിന് സന്തോഷം… രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങും
