പാലക്കാട്: തച്ചമ്പാറയിൽ പന്ത്രണ്ടുകാരൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് (12) ആണ് മരണപ്പെട്ടത്. ടിവിയുടെ റിമോട്ട് സഹോദരൻ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കവും പ്രകോപനവുമാണ് കുട്ടിയെ ഇത്തരമൊരു ദാരുണമായ നടപടിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ വെച്ച് ടിവി റിമോട്ടിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടായതായി പറയപ്പെടുന്നു. ഇതിന് പിന്നാലെ പ്രദോഷിനെ വീടിന്റെ തട്ടിൻപുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ട ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് താഴെയിറക്കി അതിവേഗം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി തുട നടപടികൾ സ്വീകരിച്ചു വരികയാണ്.
സഹോദരൻ ടിവി റിമോട്ട് നൽകിയില്ല… 12-കാരൻ ജീവനൊടുക്കി
