ന്യൂഡൽഹി : ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കും ഇന്ധനവില വര്‍ധനവിനുമിടയില്‍ കേന്ദ്ര സര്‍ക്കാരിന് വലിയൊരു ആശ്വാസമെത്തുന്നു. റിസര്‍വ് ബാങ്ക് തങ്ങളുടെ ലാഭവിഹിതമായി ഇത്തവണ റെക്കോര്‍ഡ് തുക സര്‍ക്കാരിന് കൈമാറിയേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാന്‍ ഈ തുക വലിയൊരു താങ്ങാകും. സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച് ഏകദേശം 3 ലക്ഷം കോടി രൂപയാകും ആര്‍ബിഐ കേന്ദ്രത്തിന് കൈമാറുക.
കഴിഞ്ഞ വര്‍ഷം നല്‍കിയ റെക്കോര്‍ഡ് തുകയായ 2.7 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണിത്. സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കിന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് ഈ ‘ലാഭവിഹിതം’ സര്‍ക്കാരിന് നല്‍കുന്നത്. ലാഭവിഹിതം കൈമാറുന്നതിന് അംഗീകാരം നല്‍കാനായി ആര്‍ബിഐ ബോര്‍ഡ് വെള്ളിയാഴ്ച യോഗം ചേരും.
കൃത്യമായ തുക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് 3.4 ലക്ഷം കോടി രൂപ വരെയാകാനും സാധ്യതയുണ്ട്.
