സച്ചിന്‍, കോഹ്‌ലി, വാര്‍ണര്‍, രാഹുല്‍… അപൂര്‍വ ക്യാപ്റ്റന്‍സി റെക്കോര്‍ഡില്‍ ഗില്ലും; ഐപിഎല്ലില്‍ ചരിത്ര നേട്ടം

കൊല്‍ക്കത്ത: ഐപിഎല്‍ ക്യാപ്റ്റന്‍സി റെക്കോര്‍ഡില്‍ ഇതിഹാസങ്ങള്‍ക്കൊപ്പ മെത്തി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തിരായ പോരാട്ടത്തില്‍ 49 പന്തില്‍ 85 റണ്‍സുമായി മിന്നും ബാറ്റിങുമായി കളം വാണതിനു പിന്നാലെയാണ് റെക്കോര്‍ഡ് പട്ടികയില്‍ ഗില്ലും എത്തിയത്.

ഒന്നില്‍ കൂടുതല്‍ ഐപിഎല്‍ സീസണുകളില്‍ ക്യാപ്റ്റനെന്ന നിലയില്‍ 500 അതിനു മുകളില്‍ റണ്‍സ് നേടുന്ന താരമെന്ന പട്ടികയിലാണ് ഗില്ലും ഇടം പിടിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഡേവിഡ് വാര്‍ണര്‍, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍ എന്നിവരാണ് നേരത്തെ നേട്ടം സ്വന്തമാക്കിയവര്‍.

ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നായി ഗില്‍ ഇതുവരെ 552 റണ്‍സ് നേടിയിട്ടുണ്ട്. ആവറേജ് 46.00. സ്‌ട്രൈക്ക് റേറ്റ് 160.46. കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ നിന്നു ഗില്‍ 650 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.

ഡേവിഡ് വാര്‍ണര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ തുടരെ മൂന്ന് വര്‍ഷം അടുപ്പിച്ച് ക്യാപ്റ്റനെന്ന നിലയില്‍ 500 അതിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്ന് തവണയും 600, പ്ലസ് സ്‌കോറുകള്‍ നേടിയ രണ്ട് നായകന്‍മാരും വാര്‍ണറും രാഹുലുമാണ്. സച്ചിന്‍, കോഹ്‌ലി, ഗില്‍ എന്നിവര്‍ തുടരെ രണ്ട് തവണയാണ് നേട്ടത്തിലെത്തിയത്.

വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായിരിക്കെ 2016ല്‍ 848 റണ്‍സും 2017ല്‍ 641 റണ്‍സും 2018 സീസണില്‍ 692 റണ്‍സും നേടിയിട്ടുണ്ട്.

രാഹുല്‍ പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനായാണ് മൂന്ന് തവണ തുടരെ നേടിയത്. 2020ല്‍ 670 റണ്‍സും 21ല്‍ 626 റണ്‍സും 22ല്‍ 616 റണ്‍സും രാഹുല്‍ നേടി.

ക്യാപ്റ്റനെന്ന നിലയില്‍ ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത റണ്‍സെന്ന റെക്കോര്‍ഡ് കോഹ്‌ലിയുടെ പേരിലാണ്. 2016ലാണ് റെക്കോര്‍ഡ് പ്രകടനം. 973 റണ്‍സാണ് ഒറ്റ സീസണില്‍ കോഹ്‌ലി വാരിക്കൂട്ടിയത്. 2015ല്‍ താരം 557 റണ്‍സ് നേടിയിരുന്നു.

സച്ചിന്‍ 2010, 11 സീസണുകളിലാണ് മുംബൈ ഇന്ത്യന്‍സ് നായകനായി നേട്ടത്തിലെത്തിയത്. 2010ല്‍ അദ്ദേഹം 15 മത്സരങ്ങളില്‍ നിന്നു 618 റണ്‍സ് നേടി. 2011ല്‍ 16 കളിയില്‍ നിന്നു 553 റണ്‍സും സച്ചിന്‍ അടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!