ന്യൂഡൽഹി : ഇന്ധനം ലാഭിക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ നടപ്പാക്കാനൊരുങ്ങി ദൽഹി സർക്കാർ. ഇതിൻ്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ദില്ലിയിലെ എല്ലാ സർക്കാർ ജീവനക്കാരും ആഴ്ചയിൽ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് മുഖ്യമന്ത്രി രേഖാ ഗുപ്ത നിർദേശം നൽകിയിരിക്കുന്നത്. ഔദ്യോഗിക മീറ്റിംഗുകളുടെ 50 ശതമാനവും ഓൺലൈനായി നടത്താനാണ് മറ്റൊരു തീരുമാനം. ഒപ്പം ഗതാഗതക്കുരുക്കും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതിനായി ദില്ലി സർക്കാരും എംസിഡിയും ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തുമെന്നുമാണ് പുതിയ നിർദേശം.
ജീവനക്കാരുടെ യാത്രാബത്ത 10 ശതമാനം വർധിപ്പിച്ചതിനൊപ്പം സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോൾ പരിധി 20 ശതമാനമായി കുറച്ചു. അടുത്ത ആറ് മാസത്തേക്ക് പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങരുതെന്നും നിർദേശിച്ചു. സർക്കാർ ജീവനക്കാർക്കായി 29 കോളനികളിൽ നിന്ന് 58 പ്രത്യേക ബസുകൾ സർവീസ് നടത്തുമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. മന്ത്രിമാരോ സർക്കാർ ഉദ്യോഗസ്ഥരോ അടുത്ത ഒരുവർഷത്തേക്ക് വിദേശയാത്ര ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. 90 ദിവസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് മെട്രോ ദിനം, ആഴ്ചയിലൊരിക്കൽ നോ കാർ ദിനം എന്നിവ ആചരിക്കാനും നിർദേശം.
സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം… യോഗങ്ങൾ ഓൺലൈനിൽ…
