‘ഓരോ വര്‍ഷം ഓരോ മുഖ്യമന്ത്രിമാര്‍… കേരളത്തിന്റെ ഊഴം എത്തി’; കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി…

ബംഗളൂരു: കേരളത്തില്‍ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെന്നു അദ്ദേബം പരിഹസിച്ചു.

കോണ്‍ഗ്രസ് വഞ്ചനയുടെ പാര്‍ട്ടിയാണെന്നും വാഗ്ദാനങ്ങള്‍ വെറും നുണയാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അധികാര തര്‍ക്കങ്ങള്‍ വിശദീകരിക്കുമ്പോഴാണ് കേരളത്തിലെ സാഹചര്യത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പരിഹസിച്ചത്. ബംഗളൂരുവില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം വിമര്‍ശനവും പരിഹാസവും ഉയര്‍ത്തിയത്.

‘കര്‍ണാടകയിലെ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ അവര്‍ക്ക് സമയമില്ല. അവരുടെ ആഭ്യന്തര തര്‍ക്കങ്ങള്‍ തീര്‍ക്കുന്ന തിരക്കിലാണ് നേതൃത്വം. കഴിഞ്ഞ മൂന്ന് വര്‍ഷമായി നമ്മള്‍ ഇതു കാണുന്നുണ്ട്. ഇപ്പോള്‍ ഇതേ സാഹചര്യം കേരളത്തിലും ആവര്‍ത്തിക്കുന്നു. അവര്‍ക്ക് ഒരു നേതാവിനെ കണ്ടെത്താനോ, അല്ലെങ്കില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് രണ്ടര വര്‍ഷം, അല്ലെങ്കില്‍ അഞ്ച് മുഖ്യമന്ത്രിമാര്‍ക്ക് ഒരു വര്‍ഷം എന്ന രീതിയിലുള്ള ഒരു ഫോര്‍മുലയോ ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. രാജസ്ഥാനിലും ഛത്തീസ്ഗഢിലും അവര്‍ ഇതുതന്നെയാണ് ചെയ്തത്. ഇപ്പോള്‍ കേരളത്തിന്റെ ഊഴം എത്തി’- അദ്ദേഹം വ്യക്തമാക്കി.

102 സീറ്റുകള്‍ നേടി ചരിത്ര വിജയമാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് നേടിയത്. ഫലം വന്നിട്ട് ഇത്ര ദിവസമായിട്ടും പക്ഷേ മുഖ്യമന്ത്രി ആരെന്നു പ്രഖ്യാപിക്കാന്‍ സാധിക്കാത്ത നിലയിലാണ് കോണ്‍ഗ്രസ്. വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവര്‍ സ്ഥാനത്തേക്ക് അവകാശമുന്നയിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് നേതാക്കളുമായി സംസാരിച്ചിരുന്നു. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!