ഹണി ട്രാപ്പ് കേസിലെ പ്രതി; വ്യാജലഹരിക്കേസില്‍ നാരായണദാസിന്റെ ക്രിമിനല്‍ പശ്ചാത്തലം തേടി പൊലീസ്


കൊച്ചി : ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് സൂചിപ്പിക്കുന്നു.

ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സഹോദരിയുടെ സുഹൃത്താണ് നാരായണ ദാസ്. വ്യാജലഹരികേസില്‍ പൊലീസ് പ്രതിയാക്കിയതോടെ, മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് നാരായണദാസിന്റെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുവന്നത്.

വിവിധ സേനാവിഭാഗങ്ങളുടെ യൂണിഫോമുകള്‍ ധരിച്ച് ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണി ട്രാപ്പ് കേസിലെ പ്രതിയാണ് നാരായണദാസ്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്ന പ്രതി സായ്ശങ്കറും ഇയാളുടെ കൂട്ടാളിയാണ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഷീല സണ്ണിയുടെ സ്‌കൂട്ടറിന്റെ ഡിക്കിയില്‍നിന്ന് എക്‌സൈസ് സംഘം 12 എല്‍എസ്ഡി സ്റ്റാംപുകളാണ് പിടിച്ചെടുത്തത്. ഈ കേസില്‍ ഷീലാ സണ്ണി 72 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. കേസില്‍ നാരായണദാസിന്റെ പങ്കാളിത്തം പുറത്തുവന്നതോടെ ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങളും അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!