ഗൾഫ് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; സൗദി-പാക് സഖ്യത്തിന് തിരിച്ചടി നൽകി യുഎഇ ഒപെക് വിട്ടു, പണമിടപാടിലും കടുത്ത നീക്കം…

ഗൾഫ് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിക്കുറിക്കുന്ന നിർണ്ണായക നീക്കവുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ (OPEC) നിന്ന് പിന്മാറാൻ യുഎഇ തീരുമാനിച്ചു.

പാകിസ്താനും സൗദി അറേബ്യയും ചേർന്ന് രൂപീകരിക്കുന്ന പുതിയ സഖ്യത്തിനുള്ള കടുത്ത മറുപടിയായാണ് യുഎഇയുടെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 59 വർഷത്തെ അംഗത്വമാണ് യുഎഇ ഒറ്റയടിക്ക് ഉപേക്ഷിച്ചിരിക്കുന്നത്. മെയ് 1 മുതൽ ഈ തീരുമാനം നിലവിൽ വരും. പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുകയും അവർക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്ന സൗദി അറേബ്യയുടെ നിലപാടിനോടുള്ള ശക്തമായ വിയോജിപ്പാണ് ഒപെക് വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

രാഷ്ട്രീയസംവാദം

ഇറാൻ-അമേരിക്ക സംഘർഷത്തിനിടയിൽ തങ്ങളുടെ എണ്ണ ആസ്തികൾക്ക് നേരെ ആക്രമണമുണ്ടായപ്പോൾ സൗദി ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന പരിഭവം യുഎഇക്കുണ്ട്. ഈ യുദ്ധമുഖത്ത് യുഎഇ ഒറ്റപ്പെട്ടപ്പോൾ പാകിസ്ഥാൻ മധ്യസ്ഥനായി ചമഞ്ഞത് അബുദാബിയെ കൂടുതൽ പ്രകോപിപ്പിച്ചു. തങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ പാകിസ്ഥാൻ സ്വീകരിച്ച ഇരട്ടത്താപ്പാണ് യുഎഇയെ ചൊടിപ്പിച്ചത്. ഇതിന്റെ ആദ്യപടിയെന്നോണം പാകിസ്ഥാന് നൽകിയിരുന്ന 3.5 ബില്യൺ ഡോളറിന്റെ വായ്പ 2027 വരെ സമയമുണ്ടായിട്ടും യുഎഇ പെട്ടെന്ന് തിരിച്ചാവശ്യപ്പെട്ടു. പാകിസ്ഥാന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ അഞ്ചിലൊന്ന് വരുന്ന ഈ തുക പെട്ടെന്ന് ആവശ്യപ്പെട്ടത് ഇസ്ലാമാബാദിനെ കടുത്ത പ്രതിസന്ധിയിലാക്കി. എന്നാൽ ഈ ഘട്ടത്തിൽ സൗദി അറേബ്യ പാകിസ്താനെ സഹായിക്കാൻ രംഗത്തെത്തിയത് യുഎഇയും സൗദിയും തമ്മിലുള്ള അകൽച്ച വർദ്ധിപ്പിച്ചു.

സൗദി അറേബ്യയും പാകിസ്താനും തമ്മിൽ അടുത്തിടെ ഒപ്പിട്ട പ്രതിരോധ കരാറും യുഎഇയെ ആശങ്കപ്പെടുത്തുന്നുണ്ട്. പാകിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങൾ റിയാദിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കാമെന്ന വ്യവസ്ഥ ഇതിലുണ്ടെന്നാണ് സൂചന. ഇതോടൊപ്പം തുർക്കിയെയും കൂട്ടി പുതിയൊരു അച്ചുതണ്ട് രൂപീകരിക്കാൻ സൗദി ശ്രമിക്കുന്നത് തങ്ങളുടെ പ്രാദേശിക സ്വാധീനം കുറയ്ക്കുമെന്ന് യുഎഇ ഭയക്കുന്നു. യമനിലും സുഡാനിലും നിലനിൽക്കുന്ന ആഭ്യന്തര യുദ്ധങ്ങളിൽ സൗദിയും യുഎഇയും വിരുദ്ധ ചേരികളെയാണ് പിന്തുണയ്ക്കുന്നത്. സുഡാനിൽ യുഎഇ ആർഎസ്എഫിനെ (RSF) പിന്തുണയ്ക്കുമ്പോൾ സൗദി സുഡാനീസ് സൈന്യത്തിനൊപ്പമാണ്. ഈ തർക്കങ്ങളെല്ലാം ഒടുവിൽ എണ്ണ ഉൽപാദനത്തിലും പ്രതിഫലിക്കുകയായിരുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് നിശ്ചയിക്കുന്ന ഉൽപാദന നിയന്ത്രണങ്ങൾ തങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വിഘാതമാണെന്ന് യുഎഇ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒപെക്കിൽ നിന്ന് പുറത്തുവരുന്നതോടെ തങ്ങളുടെ എണ്ണ ഉൽപാദന ശേഷി പൂർണ്ണമായും പ്രയോജനപ്പെടുത്താൻ യുഎഇക്ക് സാധിക്കും. ഇത് ആഗോള വിപണിയിൽ സൗദി അറേബ്യയുടെ അപ്രമാദിത്വത്തിന് വെല്ലുവിളിയാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!