തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ചിലത് വെട്ടിക്കുറച്ചെങ്കിലും ആവേശം ചോരാതെ പൂരംപ്രേമികള്‍. ഒന്നര മണിക്കൂറോളം നീണ്ടിരുന്ന കുടമാറ്റം 15 മിനുട്ടായി കുറച്ചാണ് നടത്തിയതെങ്കിലും തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മത്സരിച്ചുള്ള കുടമാറ്റത്തെ ഹര്‍ഷാരവത്തോടെയാണ് പൂരപ്രേമികള്‍ സ്വീകരിച്ചത്.
പല നിറത്തിലുള്ള സാമ്പ്രദായിക വര്‍ണ കുടകളാണ് ഇരു ദേവസ്വങ്ങളും ആദ്യം ഉയര്‍ത്തിയത്. തേക്കിന്‍കാട് മൈതാന ത്തെ ജനസാഗരമാക്കികൊണ്ടാണ് വര്‍ണ വിസ്മയമായി കുടമാറ്റം നടന്നത്.
ആറുമണിക്ക് ശേഷം ആരംഭിച്ച കുടമാറ്റം 6.20ഓടെയാണ് അവസാനിച്ചത്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ഒന്നിനൊന്ന് കുടപിടിക്കുന്ന മനോഹരമായ കുടകള്‍ ഒന്നിന് പിറകെ ഒന്നായി വാനിലേക്ക് ഉയര്‍ത്തി. സമയം കുറവായതിനാല്‍ തന്നെ ഉയര്‍ത്തുന്ന കുടകള്‍ പെട്ടെന്ന് തന്നെ മാറ്റിയാണ് ഇരുവിഭാഗങ്ങളും മത്സരിച്ചത്. കുടകളുടെ എണ്ണത്തില്‍ കുറവ് എങ്കിലും വര്‍ണ്ണ കുടകളിലെ പകിട്ടില്‍ പതിനായിരങ്ങള്‍ ആരവം ഉയര്‍ത്തി.
നേരത്തെ പൂരപ്രേമികളില്‍ ആവേശം നിറച്ച് ഇലഞ്ഞിത്തറമേളം പൂര്‍ത്തിയാക്കിയിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തില്‍ കിഴക്കൂട്ട് അനിയന്‍ മാരാര്‍ പ്രാമാണ്യം വഹിച്ചാണ് മേളം ആരംഭിച്ചത്. മൂന്നാംതവണയാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍ ഇലഞ്ഞിത്തറമേള പ്രമാണിയാകുന്നത്. കനത്ത ചൂട് വകവയ്ക്കാതെ ആയിരങ്ങളാണ് മേളം കാണാന്‍ ക്ഷേത്ര പരിസരത്ത് എത്തിയത്. തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തില്‍വരവ് പഞ്ചവാദ്യം കഴിഞ്ഞതിന് ശേഷമാണ് ഇലഞ്ഞിത്തറമേളം ആരംഭിച്ചത്.
