ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച ‘ഹീറോയിസം’; സഞ്ജു സാംസണ്‍ ഐസിസിയുടെ മികച്ച താരം…

ദുബൈ : ഇന്ത്യക്ക് ടി20 ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായക ബാറ്റിങ് മികവുമായി കളം വാണ മലയാള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ മാര്‍ച്ചിലെ ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ഇതാദ്യമായാണ് ഐസിസിയുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്. സഞ്ജുവിനൊപ്പം സുപ്രീം പേസര്‍ ജസ്പ്രിത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കോണോര്‍ എസ്റ്റര്‍ഹ്യുസന്‍ എന്നിവരാണ് പുരുഷ വിഭാഗം അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരുന്നത്. ഇരുവരേയും പിന്തള്ളിയാണ് സഞ്ജു പുരസ്‌കാരത്തിനു അര്‍ഹനായത്.

ലോകകപ്പിന്റെ തുടക്കത്തില്‍ ഫോം ഇല്ലാത്തതിന്റെ പേരില്‍ അവസരം നഷ്ടമായ സഞ്ജു പിന്നീട് നിര്‍ണായക റോളിലേക്ക് വരുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 97 റണ്‍സെടുത്തു പുറത്താകാതെ നിന്നു ഇന്ത്യയെ റണ്‍സ് ചെയ്‌സ് ചെയ്തു വിജയിപ്പിച്ച സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേയും 89 റണ്‍സ് വീതം അടിച്ചാണ് ഇന്ത്യക്ക് സ്വപ്‌ന നേട്ടം സമ്മാനിച്ചത്.

‘ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം അവിശ്വസനീയ നേട്ടമാണ്. പ്രത്യേകിച്ചും എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തില്‍ ഇത് ലഭിക്കുമ്പോള്‍. ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തില്‍ പങ്കാളിയാകുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ആ നിമിഷത്തിന്റെ വ്യാപ്തി പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കുറച്ച് സമയമെടുത്തു’- സഞ്ജു വ്യക്തമാക്കി.

നിര്‍ണായകമായ മൂന്ന് ഇന്നിങ്‌സുകള്‍ കളിച്ച് സഞ്ജു 275 റണ്‍സുകളാണ് അടിച്ചെടുത്തത്. ആവറേജ് 137.50. സ്‌ട്രൈക്ക് റേറ്റ് 199.27. ലോകകപ്പിൽ മൊത്തം 321 റൺസാണ് സഞ്ജു നേടിയത്.

വനിതാ വിഭാഗത്തില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ അമേലിയ കെറിനാണ് പുരസ്‌കാരം. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മിന്നും പ്രകടനം പുറത്തെടുത്താണ് പുരസ്‌കാരത്തിനു അര്‍ഹയായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!