കൊടുംചൂട് മറികടന്ന് സംസ്ഥാനത്ത് കനത്ത പോളിങ്; ഉച്ചവരെ 51 ശതമാനത്തിനോടടുത്ത് പോളിങ്

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 50 ശതമാനം കടന്നു. ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള കണക്ക് പ്രകാരം 51.17ശതമാനമാണ് പോളിങ്.

എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്.

140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.

മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്.

ഒന്നിലധികം  സീറ്റുകൾ നേടുകയെന്ന ലക്ഷ്യവുമായിഎന്‍ഡിഎ യും ഇരുമുന്നണികൾക്കുമൊപ്പം രംഗത്തുണ്ട്.

ഇടുക്കി ജില്ലയിൽ ഉച്ചയ്ക്ക് 1.30 വരെ 49.56% പോളിങ്. കോട്ടയം ജില്ലയിൽ ഉച്ചയ്ക്ക് 49.22% പോളിങ്.പത്തനംതിട്ടയിൽ 48.35% പോളിങ്.തൃശ്ശൂര്‍ ജില്ലയിൽ 50.48% പോളിങ്. മലപ്പുറം ജില്ലയിൽ 48.19% പോളിങ്. തിരുവനന്തപുരം ജില്ലയിൽ ഉച്ചയ്ക്ക് 1 മണി വരെ 48.39% പോളിങ് രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളായ മമ്മൂട്ടി (പൊന്നുരുന്നി), മോഹൻലാൽ (മുടവൻമുകൾ), സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി (തൊടുപുഴ) എന്നിവരും സ്പോർട്സ് താരം പി.ടി. ഉഷയും വോട്ട് രേഖപ്പെടുത്താനെത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉച്ചകഴിഞ്ഞ് വോട്ട് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!