ന്യൂഡൽഹി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. ശബരിമല വിധിയിൽ പുനഃപരിശോധന വേണം എന്ന് ആവശ്യപ്പെടുന്നവരുടെ വാദം ആയിരിക്കും കോടതി ആദ്യം കേൾക്കുക. പുനഃപരിശോധയെ അനുകൂലിക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നാണ് കേരള സർക്കാരിന്റെ നിലപാട്.
ശബരിമല യുവതി പ്രവേശനക്കേസിൽ ഇന്ന് മുതൽ സുപ്രീംകോടതിയിൽ നടക്കാൻ പോകുന്നത് സുപ്രധാന വാദമാണ്. ഇന്ന് മുതൽ കേരളം പോളിംഗ് ബൂത്തിൽ എത്താൻ പോകുന്ന വ്യാഴാഴ്ച്ച വരെ വാദം നടക്കും. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാണ് ഇന്ന് മുതൽ നടക്കുന്നത്. വിധിയുടെ പുനപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് ഇതുവരെ സമർപ്പിച്ചത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന 12 പേരുടെ വാദങ്ങളും ഇതുവരെ സമർപ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകും. ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ് ബി.വി. നാഗരത്നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമാണ്.
ശബരിമല യുവതീ പ്രവേശന കേസിൽ സുപ്രീംകോടതിയിൽ ഇന്ന് വാദം തുടങ്ങും…
