തൃണമൂലിന് തലവേദനയായി ‘ബാബരി മസ്ജിദ്’, ചോര്‍ന്നുപോവുമോ മുസ്ലിം വോട്ടുകള്‍?

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് മേഖലയില്‍ നിര്‍ണായകമായി ബാബരി മജ്‌സിദ് വിഷയം. റെജിനഗറിലെ നിര്‍ദ്ദിഷ്ട ബാബരി മസ്ജിദ് ശൈലിയിലുള്ള പള്ളി നിര്‍മാണത്തിനുള്ള നീക്കമാണ് മേഖലയിലെ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്നത്. ന്യൂനപക്ഷ വോട്ടുകളില്‍ പള്ളി സംബന്ധിച്ച ചര്‍ച്ച നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ഹുമയൂണ്‍ കബീര്‍ സ്ഥാപിച്ച ആം ജനത ഉന്നയന്‍ പാര്‍ട്ടിയാണ് (എജെയുപി) ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബാബരി മസ്ജിദ് പ്രധാന ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്. അയോധ്യയില്‍ നിന്നും പൊളിച്ചുമാറ്റിയ ബാബരി മസ്ജിദിന്റെ മാതൃകയില്‍ പള്ളി നിര്‍മിക്കും എന്ന പ്രഖ്യാപനത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 6 നാണ് ഹുമയൂണ്‍ കബീര്‍ പള്ളിക്ക് കല്ലിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതിന് പ്രതികാര നടപടിയായി ഹുമയൂണ്‍ കബീര്‍ ചെയ്ത പ്രവൃത്തി മേഖലയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വൈകാ രിക കേന്ദ്രമായി മാറിക്കഴിഞ്ഞു.

‘ബാബറി’ ചര്‍ച്ചകള്‍ പ്രദേശത്തെ മുസ്ലീം വോട്ടര്‍മാരെ ഹുമയൂണ്‍ കബീറിനോട് അടുപ്പിക്കുമോ, അതോ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുമോ എന്നതാണ് പ്രധാന ചര്‍ച്ചകള്‍. നിര്‍ദിഷ്ട പള്ളി പ്രദേശത്ത് മാര്‍ച്ചില്‍ നടന്ന ആദ്യ ഈദ് പ്രാര്‍ത്ഥനകള്‍ക്ക് വന്‍ ജന പങ്കാളിത്തം ഉണ്ടായതും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. മുര്‍ഷിദാബാദ്, നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളില്‍ നിന്നുപോലും എത്തിയ ജനങ്ങള്‍ പ്രാര്‍ഥനകളുടെ ഭാഹമായി. പള്ളി നിര്‍മാണത്തിനായുള്ള പ്രവൃത്തികള്‍ വലരെ വേഗത്തില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിര്‍മാണ സാധനങ്ങളുമായി ദിവസവും ട്രക്കുകള്‍ പ്രദേശത്തേക്ക് എത്തുന്നുണ്ട്. വലിയ തോതില്‍ സംഭാവനകളും പള്ളി നിര്‍മാണത്തിനായി ലഭിക്കുന്നുണ്ടെന്നാണ് വിവരം. നിര്‍മാണത്തില്‍ സഹകരിക്കുന്നവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും സജീവമാണ്.

എന്നാല്‍, ബാബരി വിഷയം സജീവമാകുന്നത് മേഖലയിലെ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുമെന്നാണ് മറ്റൊരു വാദം. പള്ളി നിര്‍മാണം പ്രീണന രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നാണ് മുര്‍ഷിദാബാദിലെ ഒരു മുതിര്‍ന്ന ബിജെപി നേതാവിന്റെ വാദം. പള്ളി സംബന്ധിച്ച ചര്‍ച്ചകള്‍ മേഖലയില്‍ തങ്ങളുടെ സ്വാധീനത്തിന് വെല്ലുവിളിയാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ഭയപ്പെടുന്നു അടുത്തിടെ ഹുമയൂണ്‍ കബീറും – എ ഐ എം ഐ എം മേധാവി അസദുദ്ദീന്‍ ഒവൈസിയും തെരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചതും മേഖലയിലെ മുസ്ലീം വോട്ട് ഭിന്നിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് ടിഎംസിയുടെ ആശങ്ക. തെരഞ്ഞെടുപ്പിന് മുമ്പ് ഹുമയൂണ്‍ കബീര്‍ വൈകാരിക പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ടിഎംസി നേതാക്കള്‍ പറയുന്നത്. എന്നാല്‍, ജനങ്ങള്‍ക്ക് തങ്ങളില്‍ വിശ്വാസമുണ്ടെന്നും ടിഎംസി നേതാക്കള്‍ പറയുന്നു.

മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുള്ള മുര്‍ഷിദാബാദ് മേഖല ടി എംസിയുടെ ന്യൂനപക്ഷ പിന്തുണ ഉറപ്പിക്കുന്ന പ്രദേശം കൂടിയാണ്. സംസ്ഥാനത്തെ 85 മുസ്ലീം ആധിപത്യ സീറ്റുകളില്‍, 2021 ല്‍ പാര്‍ട്ടി 75 എണ്ണവും ടിഎംസി നേടിയിരുന്നു. എ.ജെ.യു.പി-എ ഐ എം ഐ എം സഖ്യം ഇപ്പോള്‍ ബാബറി മസ്ജിദ് വിഷയം ഉയര്‍ത്തുന്നത് ടി എംസിയിലും കോണ്‍ഗ്രസിനോടും എതിര്‍പ്പുള്ള യുവ വോട്ടര്‍മാര്‍ക്കിടയില്‍ നിര്‍ണായകമായേക്കുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!