കിറ്റ് വിവാദം പച്ചക്കള്ളം; പൊലീസിന് കേസെടുക്കാൻ കഴിയില്ല: സുരേഷ് ഗോപി

തൃശ്ശൂർ : വാടാനപ്പള്ളിയിൽ ബിജെപിക്കെതിരെ ഉയർന്ന കിറ്റ് വിവാദത്തിൽ രൂക്ഷമായ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്നും, തെളിവില്ലാത്തതിനാലാണ് പോലീസ് കേസെടുക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെയും മറ്റ് ബിജെപി നേതാക്കളെയും ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ തൃശ്ശൂരിൽ കത്തിക്കയറി ബിജെപിക്കെതിരായ കിറ്റ് വിവാദം. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയർത്തിയത്.

ദേവനും, ബിജെപിയുടെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബഗീഷ് പൂരാടനുമാണ് കിറ്റുകൾ ഓർഡർ ചെയ്തതെന്നും ഇരുവരും സ്ഥാപനത്തിന് മുകളിലെ വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്നും കോൺഗ്രസും സിപിഎമ്മും ആരോപിച്ചു. സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ സംഘർഷം മണിക്കൂറോളം നീണ്ടു. സംഭവത്തിൽ വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനം ചാമ്പ്യൻസ് ട്രേഡേഴ്സ് ഉടമ പ്രവീണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രവീണിന്റെ മൊഴിയനുസരിച്ച് കിറ്റ് ഓർഡർ ചെയ്ത വാടാനപ്പള്ളി സ്വദേശിയായ സതീഷ് എന്ന ബിജെപി പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിഷുവിന് വിതരണം ചെയ്യാനായി തയ്യാറാക്കിയ കിറ്റ് എന്നാണ് സതീഷ് പൊലീസിന് നൽകിയ മൊഴി.

ഗോഡൗണിൽ പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ ഇല്ലാത്തതുകൊണ്ട് ദേവനെ കസ്റ്റഡിയിലെടുക്കാൻ ആവില്ലെന്ന് പോലീസ് അറിയിച്ചതോടെ ടി എൻ പ്രതാപനടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ പൊലീസുമായി ബലപ്രയോഗം, പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ടി എൻ പ്രതാപൻ തയ്യാറാക്കിയ നാടകം എന്നായിരുന്നു വിഷയത്തിൽ ദേവന്റെ പ്രതികരണം. പരാജയഭീതി മൂലം ടി എൻ പ്രതാപൻ തയ്യാറാക്കിയ നാടകമെന്ന് ദേവൻ തിരിച്ചടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!