കണ്ണൂര്‍: മലയാള ചലച്ചിത്ര യുവനടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ശല്യം ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്. ചപ്പാരപ്പടവ് അമ്മംകുളം സ്വദേശി അഭിലാഷ് ജോര്‍ജിനെതിരെയാണ് പൊലീസ് കേസെടുത്തത്. ബുധനാഴ്ച്ച രാവിലെ 10 മണിയോടെ നടിയുടെ വീട്ടില്‍ ഒരു സാരിയുമായെത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായി രുന്നു. തുടർന്ന് ഭയന്നുപോയ നടിയും അമ്മയും പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
നടിയുടെ പരാതിയില്‍ അഭിലാഷ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു. കടുത്ത ആരാധകന്‍ എന്ന നിലയിലാണ് യുവാവ് നടിയെ പിന്തുടര്‍ന്നിരുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതും പതിവാണെന്ന് ആക്ഷേപമുണ്ട്.
ഇയാളെ മനോരോഗ വിദഗ്ധനെ കാണിക്കണമെന്ന് ബന്ധുക്കളോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇനി മേലില്‍ നടിയുടെ വീട്ടില്‍ പോവുകയോ സോഷ്യല്‍ മീഡിയയിലുടെ പ്രണയ അഭ്യര്‍ത്ഥന നടത്തരുതെന്നും പൊലിസ് നിര്‍ദ്ദേശിച്ചു. യുവാവിന്റെ ബന്ധുക്കളെ വിളിച്ചു വരുത്തി താക്കീത് നല്‍കിയാണ് വിട്ടയച്ചത്.
