വി.ഡി.സതീശൻ്റെ പത്രിക സ്വീകരിച്ചു; സതീശനും ഭാര്യയ്ക്കും 1.22 കോടിയുടെ നിക്ഷേപം… സ്ഥാനാർഥികളിൽ ചിലരുടെ ആസ്തി വിവരങ്ങൾ



കൊച്ചി :    പറവൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ നാമനിർദ്ദേശപത്രിക  തർക്കങ്ങൾക്ക് ഒടുവിൽ ഉച്ചകഴിഞ്ഞ് വരണാധികാരി സ്വീകരിച്ചു.

സതീശനും ഭാര്യ ലക്ഷ്മി പ്രിയയ്ക്കും കൂടി 1.22 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് സ്വത്ത് സംബന്ധിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സതീശന്റെ പേരിൽ ബാങ്ക് നിക്ഷേപവും സ്വർണവും ഉൾപ്പെടെ 53,82,286 രൂപയുടെയും ഭാര്യയുടെ പേരിൽ 68,45,474 രൂപയുടെയും നിക്ഷേപമുണ്ട്. പണമായി പ്രതിപക്ഷ നേതാവിന്റെ കൈവശം 64,000 രൂപ. ഭാര്യയുടെ പക്കൽ 9,000 രൂപ.

സതീശനു 25,000 രൂപയുടെ ബാങ്ക് ഓഹരിയും 35 ഗ്രാം സ്വർണവുമുണ്ട്. ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വർണമുണ്ട്. മകൾ ഉണ്ണിമായയുടെ പേരിൽ 9,61,000 രൂപയുടെ കാറുണ്ട്. വീടും സ്ഥലങ്ങളും ഉൾപ്പെടെ 2,42,63,816 രൂപ മൂല്യമുള്ള സ്ഥാവര വസ്തുക്കളുണ്ട്; പറവൂരിലെ 30 സെന്റ് സ്ഥലവും വീടും ജന്മദേശമായ നെട്ടൂരിലെ 33.5 സെന്റ് സ്ഥലവും ഉൾപ്പെടെ. ഭാര്യയുടെ പേരിൽ പൈതൃകമായി കിട്ടിയ 1,85,27,520 രൂപ മൂല്യമുള്ള സ്ഥലമുണ്ട്. 24,00,635 രൂപയുടെ കടബാധ്യതയുണ്ട്. ഭാര്യയുടെ പേരിൽ 17,45,000 രൂപയുടെ ബാധ്യത. വിവിധ കോടതികളിലായി 18 കേസുകൾ സതീശന്റെ പേരിലുണ്ട്.

ആസ്തി വിവരങ്ങൾ സമർപ്പിച്ച സ്ഥാനാർഥികളിൽ ചിലർ…

മാത്യു കുഴൽനാടൻ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടന്റെ ആകെ സ്വത്തുക്കളുടെ മൂല്യം 35.49 കോടി രൂപയാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ 4.3 കോടി രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. ജംഗമ സ്വത്തുക്കളുടെ മൂല്യം 19,60,15,712 രൂപയാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള ജംഗമ സ്വത്തിന്റെ മൂല്യം 2,74,22,399 രൂപയാണ്. സ്വന്തമായി സമ്പാദിച്ച സ്ഥാവര സ്വത്തിന്റെ വാങ്ങിയ വില എന്ന കോളത്തിൽ സ്ഥാനാർഥിയുടെ പേരിൽ 6,64,84,000 രൂപയും ഭാര്യയുടെ പേരിൽ 95,00,000 രൂപയും ഉണ്ട്. മാത്യു കുഴൽനാടന്റെ കൈവശം 50000 രൂപയും ഭാര്യ എൽസ കാതറിന്റെ കൈവശം 5000 രൂപയുമുണ്ട്.

എൻ. അരുൺ : മൂവാറ്റുപുഴ എൽഡിഎഫ് സ്ഥാനാർഥി എൻ. അരുൺ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്ഥാനാർഥിയുടെ പക്കൽ ആകെ 4,72,038 രൂപയുടെ ജംഗമ സ്വത്തുക്കളാണുള്ളത്. സ്ഥാനാർഥിയുടെ കൈവശം 15,000 രൂപയും ഭാര്യയുടെ കൈവശം 5,000 രൂപയുമുണ്ട്. 2.5 ലക്ഷം രൂപ വിലമതിക്കുന്ന ടൊയോട്ട എത്തിയോസ് ലിവ കാർ സ്ഥാനാർഥിയുടെ പേരിലുണ്ട്. എൽഐസി പോളിസിയിൽ 62,000 രൂപയുടെ നിക്ഷേപമുണ്ട്. 160 ഗ്രാം (25 ലക്ഷം രൂപ) സ്വർണം ഉൾപ്പെടെ ഭാര്യയുടെ പേരിൽ ആകെ 25,33,569 രൂപയുടെ ജംഗമ സ്വത്തുക്കളുണ്ട്. പിതാവിന്റെ പേരിൽ 18,000 രൂപയുടെയും മാതാവിന്റെ പേരിൽ 12,14,500 രൂപയുടെയും ആസ്തികളാണുള്ളത്.

സാബു കെ.ജേക്കബ് : പിറവം എൽഡിഎഫ് സ്ഥാനാർഥി സാബു കെ.ജേക്കബിനു 2.85 കോടി രൂപയുടെ ആസ്തിയുണ്ട്. മൂവാറ്റുപുഴ, പിറവം താലൂക്കുകളിലായി 2.41 ഏക്കർ ഭൂമി ഉണ്ട്. 2 കോടി രൂപ വിലമതിക്കുന്ന വീടും ഉണ്ട്.1 പവൻ സ്വർണമാണു കൈവശം ഉള്ളത്. നിക്ഷേപം ഒന്നും ഇല്ല. 40 ലക്ഷം രൂപയോളം വായ്പ ഉണ്ട്. ഭാര്യ പ്രീതി സാബുവിന്റെ പേരിൽ 70 സെന്റ് സ്ഥലം ഉണ്ട്. കൈവശം 15 പവൻ‌ സ്വർണം ഉണ്ട്. ബാങ്ക് നിക്ഷേപം ഇല്ല.

മനോജ് മൂത്തേടൻ : പെരുമ്പാവൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി മനോജ്‌ മൂത്തേടന് 41.22 ലക്ഷം രൂപയുടെ ആസ്തി. മനോജിന്റെ പേരിൽ 16.44 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരിൽ 15.75 ലക്ഷം രൂപയുടെയും മക്കളുടെ പേരിൽ 8.51 ലക്ഷം രൂപയുടെയും ആസ്തിയുണ്ട്. 4.70 ലക്ഷം രൂപയുടെ വായ്പയുണ്ട്. മനോജിന്റെ പക്കൽ 79000 രൂപ വിലവരുന്ന 6 ഗ്രാം സ്വർണവും ഭാര്യയുടെ പേരിൽ 14.89 ലക്ഷം രൂപ വില വരുന്ന 112 ഗ്രാം സ്വർണവും മക്കളുടെ പേരിൽ 8.51 ലക്ഷം രൂപ വിലവരുന്ന 64 ഗ്രാം സ്വർണവും ഭാര്യയുടെ പേരിൽ 4.84 സെന്റ് സ്ഥലവും ഉൾപ്പെടെയാണിത്.

ജിബി പാത്തിക്കൽ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജിബി പാത്തിക്കലിന് 15.73 ലക്ഷം രൂപയുടെ ആസ്തി. ഇതിൽ 2,20 930 രൂപയുടെ ആസ്തി ജിബിക്കും 10 പവൻ സ്വർണമായി 13,52500 രൂപയുടെ ആസ്തി ഭാര്യയ്ക്കുമാണ്.10000 രൂപ കൈവശമുണ്ട്. ജിബിയുടെ പേരിൽ 60,930 രൂപയുടെയും ഭാര്യയുടെ പേരിൽ 2500 രൂപയുടെയും ബാങ്ക് നിക്ഷേപമുണ്ട്.

സാബു ജോർജ്: എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി സാബു ജോർജിന്റെ കൈവശം 10,000 രൂപയും ഭാര്യ മഞ്ജുവിന്റെ കൈവശം 5,000 രൂപയും മകൾ അന്നയുടെ കൈവശം 2,000 രൂപയുമുണ്ട്. സാബുവിനു വിവിധ ബാങ്കുകളിലായി 1.06 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയ്ക്ക് 2.43 ലക്ഷം രൂപയും മകൾക്ക് 6628 രൂപയും നിക്ഷേപമുണ്ട്. പണം, വാഹനം, സ്വർണം എന്നിങ്ങനെയായി സാബുവിന് 2.41 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 23.92 ലക്ഷം രൂപയുടെയും മകൾക്ക് 2.99 ലക്ഷം രൂപയുടെയും ആസ്തിയുണ്ട്.

പി.ആർ. ശിവശങ്കർ : എൻഡിഎ സ്ഥാനാർഥി പി.ആർ. ശിവശങ്കറിന്റെ കൈവശം 11,000 രൂപയും ഭാര്യ പി. മഞ്ജു മിത്രയുടെ കൈവശം 15,000 രൂപയുമുണ്ട്. ശിവശങ്കറിനു വിവിധ ബാങ്കുകളിലായി 92,041 രൂപയും ഭാര്യയ്ക്ക് 54,546 രൂപയും നിക്ഷേപമായുണ്ട്. ശിവശങ്കറിന് 96 ഗ്രാം സ്വർണവും (12.76 ലക്ഷം കമ്പോള വില), ഭാര്യയ്ക്ക് 784 ഗ്രാം സ്വർണവും (1.05 കോടി) കൈവശമുണ്ട്. പണം, വാഹനം, സ്വർണം, നിക്ഷേപം എന്നിങ്ങനെ ശിവശങ്കറിന് 20.08 ലക്ഷം രൂപയും ഭാര്യയ്ക്ക് 1.12 കോടി രൂപയുമാണു ആസ്തി. ശിവശങ്കറിന് ബാങ്കിൽ 1.11 കോടി രൂപ ബാധ്യതയുണ്ട്.

വത്സല പ്രസന്നകുമാർ: പറവൂർ എൻഡിഎ സ്ഥാനാർഥി വത്സല പ്രസന്നകുമാറിന് 35,89,516 രൂപയുടെ നിക്ഷേപം. ഭർത്താവ് ഡോ.എൻ.പ്രസന്നകുമാറിന് 32,27,357.75 രൂപയുടെ നിക്ഷേപവുമുണ്ട്. വത്സലയുടെ കൈവശം പണമായുള്ളത് 30,000 രൂപയും ഭർത്താവിന്റെ കൈവശമുള്ളത് 80,000 രൂപയുമാണ്. വത്സലയ്ക്ക് 21,500 രൂപയുടെ പോസ്റ്റ് ഓഫിസ് ആർഡിയും 3,50,000 രൂപ വിലയുള്ള കാറും 22,000 രൂപ വിലവരുന്ന സ്കൂട്ടറും ഉണ്ട്. 150 ഗ്രാം സ്വർണം വത്സലയ്ക്കുള്ളത്. 40 ഗ്രാം ഭർത്താവിനുമുണ്ട്.

എം.പി.ബിനു: കളമശേരി മണ്ഡലത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി എം.പി.ബിനുവിന് 63,75,899.61 രൂപയുടെ ആസ്തിയുണ്ട്. ഭാര്യ എം.എസ്.ജിബിക്ക് 4 ലക്ഷം രൂപയുടെ സ്വർണം ഉൾപ്പെടെ 4,12,523 രൂപയുടെ ആസ്തിയുണ്ട്.

വി.പി. സജീന്ദ്രൻ: കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി വി.പി. സജീന്ദ്രന്റെയും ഭാര്യയുടെയും മക്കളുടെയും ആകെ ആസ്തി 2,36,04,968രൂപ. സജീന്ദ്രന് 1,44,28,213രൂപയുടെയും ഭാര്യയ്ക്ക് 88,75,847രൂപയുടെയും മക്കൾക്ക് 3,00908രൂപയുടെയും ആസ്തിയുണ്ട്. സജീന്ദ്രന് 28ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 9.6ലക്ഷം രൂപയുടെയും ലോൺ ഉണ്ട്.

ബാബു ദിവാകരൻ: കുന്നത്തുനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ ആസ്തി 1,31,500രൂപ. കയ്യിൽ പണമായുള്ളത് 5,000രൂപ. ഭാര്യയുടെ കയ്യിൽ 1,000രൂപയുണ്ട്.

സേവ്യർ ജൂലപ്പൻ: കൊച്ചി നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സേവ്യർ ജൂലപ്പന് വീട്, അപ്പാർട്ട്മെന്റ് എന്നിവ അടക്കം 1,60,00,000 രൂപയുടെ ജംഗമ വസ്തുക്കളുണ്ട്. 2 കാറുകൾ ഉൾപ്പെടെ സ്ഥാവര വസ്തുക്കൾ, സ്വർണം, ബാങ്ക് അക്കൗണ്ട് എന്നിങ്ങനെ ജൂലപ്പന് 19,91,036 രൂപയുടെയും ഭാര്യ ഡോ.ലൂസിക്ക് 2,12,66,421 രൂപയുടെയും ആസ്തിയുണ്ട്. ഭാര്യയുടെ പേരിൽ 2,20,00,000 രൂപയുടെ ജംഗമ വസ്തുക്കളുണ്ട്. ബാധ്യതകൾ ഒന്നും ഇല്ല.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!