തൃക്കൊടിത്താനം(ചങ്ങനാശ്ശേരി ) : ജീവിതത്തിലെ പ്രതിസന്ധികളെ ചവിട്ടു പടികൾ ആക്കി അനിതാ കാസിം നേടിയെടുത്തത് കാർഷിക പുരസ്‌കാരം. ആറരസെന്റ് പുരയിടത്തിലെ വീടിന്റെ ടെറസിലും വീടിന് ചുറ്റുമുള്ള ഇടുങ്ങിയ സ്ഥലങ്ങളിലും ഒരു പോലെ കൃഷിയിടമാക്കി അനിത.
അച്ഛൻ അനാരോഗ്യത്തെ തുടർന്ന് കിടപ്പിലാണ്. ആശുപത്രിയിലും വീട്ടിലുമായി മാറിമാറിയുള്ള ജീവിതം. ഇതിനിടയിൽ കിട്ടുന്ന സമയം തന്റെ പ്രിയപ്പെട്ട ചെടികളെയും പച്ചക്കറിത്തൈകളെയും സംരക്ഷിക്കാനായി അനിത ഓടിനടന്നു.
ശീതകാലത്ത് അതിനനുരിച്ചുള്ള ചെടികൾ കൃഷിചെയ്യും. മറ്റു സമയങ്ങളിൽ കാലാവസ്ഥയ്ക്ക് അുസരിച്ച് കൃഷിമാറ്റും. വീടിന്റെ മട്ടുപ്പാവിൽ ഏതുസമയത്തും നൂറിലധികം പച്ചക്കറികൾ വിളവെത്തി നിൽക്കുന്നുണ്ടാകും.
കസ്‌തൂരിമഞ്ഞൾ, പച്ചക്കറി, കിഴങ്ങുകൾ, വൻതേൻ, ചെറുതേൻ, തുർക്കിഷമ അത്തിപ്പഴം, കുക്കുമ്പർ, ഡ്രാഗൺഫ്രൂട്ട്, സീതപ്പഴം, മുന്തിരി, ഓറഞ്ച് എന്നിങ്ങനെ പറഞ്ഞാൽ തീരാത്തത്രയുണ്ട്. ഇവിടേക്കാവശ്യമുള്ള വളവും അവിടെത്തന്നെ ഉണ്ടാക്കിയെടുക്കുന്നു. അതും പൂർണമായും ജൈവാണുക്കളെ ഉപയോഗിച്ച്.
മുറ്റത്തെ സിമന്റുകട്ട അടുക്കി ഉയർത്തിയുണ്ടാക്കിയ കുളത്തിൽ മീനുകളാണ്. കുളത്തിന് മുകളിലായി പൈപ്പ് കൃഷിരീതിയും പരീക്ഷിച്ചിരിക്കുന്നു.
മട്ടുപ്പാവ് കർഷകർക്കുള്ള പുരസ്‌കാരം ലഭിച്ച അനിതയ്ക്ക് ഇതിന് മുമ്പും അക്ഷയശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഇതിന് പുറമേ തന്റെ തോട്ടത്തിൽനിന്നും കിട്ടുന്ന വിളവ് ഉപയോഗിച്ച് സോപ്പ്, ലിപ്ബാം, ചമ്മന്തിപ്പൊടി, ഫെയ്‌സ് ക്രീം തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങളും നിർമിക്കുന്നു.
കൃഷിഓഫീസർ പി.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു കൃഷി തുടങ്ങിയത്. പത്തു വർഷംമുമ്പ് രണ്ടുമൂന്ന് ഗ്രോബാഗിൽ തുടങ്ങിയ കൃഷിയാണ് ഇന്ന് പുരസ്‌കാര നിറവിലെത്തിനിൽക്കുന്നത്.
