കോട്ടയം : ലോകകപ്പ് വിജയത്തിന്റെ
ആവേശം കെട്ടടങ്ങും മുൻപേ തന്റെ ഒരു
കടുത്ത ആരാധകന് മറക്കാനാവാത്ത
സമ്മാനവുമായി മലയാളി ക്രിക്കറ്റ് താരം
സഞ്ജു സാംസൺ.
സഞ്ജുവിന്റെ ലോകകപ്പിലെ മികച്ച പ്രകടനത്തിൽ സന്തോഷിച്ച് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർക്ക് ബോണസ് നൽകി വാർത്തകളിൽ നിറഞ്ഞ കോട്ടയം പാമ്പാടി സ്വദേശി നിതിൻ ബാബുവിനെയാണ് സഞ്ജു നേരിട്ടെത്തി കണ്ടത്.
പാമ്പാടിയിലെ ‘ഫിയ ഗാർമെന്റ്സ്’
ഉടമയായ നിതിനും കുടുംബത്തിനും ഈ
കൂടിക്കാഴ്ച അവിശ്വസനീയമായ ഒരു
അനുഭവമായി മാറി. ഐപിഎല്ലിനായി
ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാമ്പിലേക്ക്
തിരിക്കും മുൻപാണ് സഞ്ജു തന്റെ ‘സൂപ്പർ
ഫാനിനെ’ കാണാൻ സമയം കണ്ടെത്തിയത്.
ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു സാംസൺ, വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് മത്സരത്തിലും സെമിയിലും ന്യൂസീലൻഡിനെതിരായ ഇംഗ്ലണ്ടിനെതിരായ ഫൈനലിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത് ടൂർണമെന്റ്റിലെ താരമായി മാറിയിരുന്നു. ഇതിൻ്റെ സന്തോഷത്തിൽ നിതിൻ തന്റെ സ്ഥാപനത്തിലെ 63 ജീവനക്കാർക്കും 3500 രൂപ വീതം ബോണസ് നൽകിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഈ വാർത്ത സഞ്ജുവിന്റെ ശ്രദ്ധയിൽപ്പെടുകയും എയർടെൽ സംഘടിപ്പിച്ച ‘സൂപ്പർ ഫാൻ’ മത്സരത്തിലൂടെ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുകയുമായിരുന്നു. കൊച്ചിയിലെ ബന്ധുവീട്ടിൽ വെച്ചായിരുന്നു സഞ്ജു നിതിനെയും കുടുംബത്തെയും കണ്ടത്.
ഏകദേശം ഒന്നര മണിക്കൂറോളം നിതിനും കുടുംബത്തിനുമൊപ്പം ചിലവഴിച്ച സഞ്ജു, അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. ആരാധകനായ നിതിനായി ഒരു ഓവർ പന്തെറിയാനും സഞ്ജു മറന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സഞ്ജുവിന്റെ കടുത്ത ആരാധകനാണ് നിതിൻ. തന്റെ പ്രിയ താരം ഇന്ത്യൻ ടീമിലെത്തണമെന്നും തിളങ്ങണമെന്നും ഏറെ ആഗ്രഹിച്ചിരുന്ന നിതിന്, സഞ്ജുവിനെ നേരിൽ കാണാൻ സാധിക്കുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല. തൻ്റെ ജീവനക്കാരെ കുടുംബമായി കാണുന്ന നിതിൻ, തന്റെ സന്തോഷം അവർക്കായി പങ്കുവെച്ചതി ലൂടെയാണ് സഞ്ജുവിന്റെ മനസ്സ് കീഴടക്കിയത്.
ലോകകപ്പിലെ സഞ്ജുവിൻ്റെ പ്രകടനം കേരളത്തിലുടനീളം വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആരാധകരോടുള്ള സഞ്ജുവിന്റെ ഈ എളിമയും സ്നേഹവും സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിരിക്കുകയാണ്. ഐപിഎല്ലിൽ ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കാനൊരുങ്ങുന്ന സഞ്ജുവിന് എല്ലാവിധ ആശംസകളും നേർന്നാണ് നിതിനും കുടുംബവും താരത്തെ യാത്രയാക്കിയത്. സാധാരണക്കാരനായ ഒരു ആരാധകന്റെ സ്നേഹത്തിന് സഞ്ജു നൽകിയ ഈ വലിയ അംഗീകാരം കായിക ലോകത്ത് മാതൃകയാവുകയാണ്.
