കാബൂള്‍: ടി20 ലോകകപ്പില്‍ നിന്നു പ്രാഥമിക ഘട്ടത്തില്‍ തന്നെ പുറത്തായതിനു പിന്നാലെ അഫ്ഗാനിസ്ഥാന്‍, ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു റാഷിദ് ഖാനെ പുറത്താക്കി. ഇബ്രാഹിം സാദ്രാനാണ് പുതിയ അഫ്ഗാനിസ്ഥാന്‍ ടി20 ക്യാപ്റ്റന്‍. നേരത്തെ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു സാദ്രാന്‍. ഏകദിന ടീമിനെ ഹഷ്മതുല്ല ഷാഹിദി തന്നെ നയിക്കും. ഇരു ടീമിലും റാഷിദ് ഖാന്‍ പ്രധാന സ്പിന്നറായി തുടരും.
പുതിയ ടി20 ക്യാപ്റ്റനെ പ്രഖ്യാപിച്ച ഘട്ടത്തില്‍ ശ്രീലങ്ക, യുഎഇ ടീമുകൾക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനേയും അഫ്ഗാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പോരാട്ടമായിരിക്കും ഇബ്രാഹിം സാദ്രാന്റെ ആദ്യ നായക പരീക്ഷണ വേദി.
ലോകകപ്പ് ടീമില്‍ കളിച്ച ഇടം കൈയന്‍ പേസര്‍ ഫസല്‍ഹഖ് ഫാറൂഖി, ഗുല്‍ബദിന്‍ നയിബ്, മുഹമ്മദ് ഇഷാഖ് എന്നിവരെ ടീമില്‍ നിന്നു ഒഴിവാക്കി. യുഎഇക്കെതിരായ പരമ്പരയ്ക്കുള്ള രണ്ട് ടീമിലും ഈ താരങ്ങള്‍ ഇടം കണ്ടില്ല.
ഇടം കൈയന്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ ഷറഫുദ്ദീന്‍ അഷ്‌റഫ്, ഇടം കൈയന്‍ പേസര്‍ ഫരീദ് അഹമദ്, ടോപ് ഓര്‍ഡര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നൂര്‍ റഹ്മാന്‍ എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച ബൗളിങ് കാഴ്ചവച്ച ബിലാല്‍ സാമി ഏകദിന ടീമിലെ സ്ഥാനം നിലനിര്‍ത്തി.
