തലാഖു ചൊല്ലി ഒഴിവാക്കിയ മുന്‍ ഭാര്യക്ക്
39 ലക്ഷം നഷ്ടപരിഹാരം നല്കാന്‍ കോടതി വിധി



ഈരാറ്റുപേട്ട : തലാഖുചൊല്ലി വിവാഹമോചനം നേടിയ ഭര്‍ത്താവ് മുന്‍ഭാര്യയ്ക്ക് സംരക്ഷണാവകാശമായും നഷ്ട പരിഹാരമായും 38,97,500 രൂപ നല്കാന്‍ കോടതിവിധി.

വന്ധ്യംകരിക്കപ്പെട്ടതിനാല്‍ ഗര്‍ഭധാരണശേഷി വീണ്ടെടുക്കാനുള്ള പുനര്‍ശസ്ത്രക്രിയ നടത്താന്‍ വേണ്ട രണ്ടരലക്ഷം രൂപ ഉള്‍പ്പെടെയാണിത്. വേറിട്ട് താമസിച്ച കാലത്തെ വാടകയും നഷ്ട പരിഹാരത്തില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് നസീബ് എ. അബ്ദുള്‍റസാഖാണ് വിധി പ്രഖ്യാപിച്ചത്.

വണ്ടിപ്പെരിയാര്‍ ടൗണിലെ വ്യാപാരിയായ പതാലില്‍ വീട്ടില്‍ ഷാജിയുടെ മകള്‍ അന്‍വറ പര്‍വീനാണ് ഹര്‍ജിക്കാരി. 2013 ജനുവരിയില്‍ ബിരുദവിദ്യാര്‍ഥിനി ആയിരിക്കുമ്പോഴാണ് അന്‍വറയെ കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന്‍ തൗസീഫ് മുഹമ്മദ് വിവാഹം കഴിച്ചത്. രണ്ടുകുട്ടികള്‍ ജനിച്ചശേഷം പ്രശ്നങ്ങള്‍ തുടങ്ങി. 2018ല്‍ പാലാ കുടുംബക്കോടതിയില്‍ തുടങ്ങിയ വിവാഹമോചന കേസ് സുപ്രീംകോടതിവരെ നീണ്ടു.

ഇതിനിടെ, തൗസീഫ് അന്‍വറയെ തലാഖുചൊല്ലി വിവാഹമോചനം നേടി.
പുനര്‍വിവാഹവും കഴിച്ചു. ഭര്‍ത്താവില്‍നിന്ന് അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം തേടി അന്‍വറ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹര്‍ജി നല്കി. വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ലഭിക്കേണ്ട സംരക്ഷണാവകാശവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജി നിലനില്‍ക്കുമ്പോള്‍ അന്‍വറ പുനര്‍വിവാഹിതയായിതിനാല്‍ അക്കാലം വരെയുള്ള സംരക്ഷണാവകാശമായി 28,40,00 രൂപ നല്കാന്‍ കോടതി വിധിച്ചു. ഗര്‍ഭധാരണശേഷി വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയയ്ക്ക് രണ്ടരലക്ഷവും ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് അഞ്ചുലക്ഷവും അനുവദിച്ചു. ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് വീട്ടില്‍നിന്ന് പുറത്താക്കിയതിനാല്‍ വാടക വീട്ടില്‍ താമസിച്ചകാലത്തെ വാടകയിനത്തില്‍ 2,17,500 രൂപയും ഉള്‍പ്പെടെയാണ് 39 ലക്ഷം രൂപ വിധിച്ചത്.
അഡ്വ. സി.കെ. വിദ്യാസാഗര്‍, അക്ഷയ്ഹരി, ടി.ജെ. ജോമോന്‍, പ്രശാന്ത് പി. പ്രഭ എന്നിവരാണ് അന്‍വറയ്ക്കു വേണ്ടി കോടതിയില്‍ ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!