സ്വരാജും എംഎം മണിയുമില്ല; തൃപ്പൂണിത്തുറയില്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍, എംബി ഷൈനിയും ജയചന്ദ്രനും സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എം സ്വരാജും മുന്‍മന്ത്രി എംഎം മണിയും മത്സരിച്ചേക്കില്ലെന്ന് സൂചന. തൃപ്പൂണിത്തുറയില്‍ സ്വരാജിനെ മത്സരിപ്പിക്കണമെന്ന എറണാകുളം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സിപിഎം സംസ്ഥാന നേതൃത്വം തള്ളി. കൊച്ചി മുന്‍ മേയര്‍ എം അനില്‍കുമാറിനേയും സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചിട്ടില്ല. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ബി ഷൈനി ഇക്കുറി ജില്ലയില്‍ സ്ഥാനാര്‍ത്ഥിയാകും.  

തൃപ്പൂണിത്തുറയില്‍ വൈപ്പിന്‍ എംഎല്‍എയായ കെ എന്‍ ഉണ്ണികൃഷ്ണനെയാണ് സിപിഎം നേതൃത്വം പരിഗണിക്കുന്നത്. ഈഴവ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റുന്നത്. പകരം വൈപ്പിനിലേക്കാണ് അഡ്വ. എം ബി ഷൈനിയെ പരിഗണിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന് സ്വരാജ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളത്തും തൃക്കാക്കരയിലും സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ഉടുമ്പന്‍ചോലയില്‍ എംഎം മണി ഇത്തവണ മത്സരിച്ചേക്കില്ല. ഉടുമ്പന്‍ചോല നിലനിര്‍ത്താന്‍ എംഎം മണി തന്നെ മത്സരിക്കണമെന്നായിരുന്നു സിപിഎം ഇടുക്കി ജില്ലാ നേതൃത്വം വിലയിരുത്തിയത്. ഇതേത്തുടര്‍ന്ന് ഉടുമ്പന്‍ചോലയില്‍ മണിയുടെ പേരാണ് ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. എന്നാല്‍ മണിക്ക് പകരം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ കെ ജയചന്ദ്രന്‍ മത്സരിക്കട്ടെ എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്.

മുതിര്‍ന്ന നേതാക്കളായ ഡോ. തോമസ് ഐസക്ക്, സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു എന്നിവരും മത്സരരംഗത്തുണ്ടാകി ല്ലെന്നാണ് വിവരം. മുന്‍മന്ത്രി കെ കെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ വലിയ ചര്‍ച്ചയുണ്ടായി. എന്തുകൊണ്ട് തഴയുന്നുവെന്ന് ശൈലജ ചോദിച്ചു. ശൈലജയെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. ഒടുവില്‍ മട്ടന്നൂരിനു പകരം പേരാവൂരില്‍ മത്സരിപ്പിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നു. ഇതിനോട് ശൈലജ പ്രതികരിച്ചിട്ടില്ല. നാളെയും മറ്റന്നാളുമായി ചേരുന്ന സിപിഎം നേതൃയോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ രൂപമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!