വാഷിങ്ടൺ: ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് ആക്രമിച്ച് ജനക്കൂട്ടം. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ കൊലപാതകത്തിനെതിരെയാണ് ഇറാൻ അനുകൂലികളുടെ പ്രതിഷേധം നടന്നത്. സംഘർഷത്തിലും വെടിവെപ്പിലും 9 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
കറാച്ചിയിലെ യുഎസ് എംബസിയിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ചു കയറുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാസേന പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. “കറാച്ചിയിലെ സിവിൽ ആശുപത്രികളിലേക്ക് എട്ട് മൃതദേഹങ്ങൾ മാറ്റി. സംഘർഷത്തിൽ 20 പേർക്ക് പരിക്കേറ്റുവെന്നും എദി ഫൗണ്ടേഷൻ റെസ്‌ക്യൂ സർവീസ് വക്താവ് മുഹമ്മദ് അമിൻ പറഞ്ഞു.
പലർക്കും വെടിയേറ്റ മുറിവുകളുണ്ടായിരുന്നുവെന്നും അമീൻ കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ഷിയ മുസ്ലീങ്ങൾ ആദരിക്കുന്ന ഖമേനിയുടെ കൊലപാതകമാണ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റിലേക്ക് പ്രതിഷേധക്കാർ എത്താനിടയാക്കിയത്. പ്രധാന ഗേറ്റ് കടന്ന് കോൺസുലർ കെട്ടിടത്തിന്റെ ഡ്രൈവ്‌വേയിലേക്ക് എത്തിയ പ്രതിഷേധക്കാർ കോൺസുലേറ്റ് ഓഫീസിലെ ജനാലകൾ തകർത്തു.
കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. “കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിന് ഞങ്ങൾ തീയിടുകയാണ്. ദൈവം നിശ്ചയിച്ചിരി ക്കുന്നു, ഞങ്ങളുടെ നേതാവിന്റെ കൊലപാതകത്തിന് ഞങ്ങൾ പ്രതികാരം ചെയ്യും.” പ്രതിഷേധക്കാർ പറഞ്ഞു. തീയിടാൻ ശ്രമിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇറാനെ പിന്തുണച്ച് പാക്കിസ്ഥാന്റെ വിവിധ മേഖലകളിൽ പ്രതിഷേധം നടന്നു. ഐക്യരാഷ്ട്രസംഘടനയുടെ ഒരു പ്രാദേശിക ഓഫിസടക്കം നിരവധി കെട്ടിടങ്ങൾ അടിച്ചുതകർത്തു.
