മാവോയിസ്റ്റ് ഉന്നത അംഗം പോലീസിൽ കീഴടങ്ങി

ഹൈദരാബാദ് : മാവോയിസ്റ്റ് ഉന്നത അംഗം തിപ്പിരി തിരുപ്പതി എന്ന 62 കാരനായ ദേവുജി കീഴടങ്ങി. തെലങ്കാനയിലാണ് സംഭവം. മറ്റ് 20 മാവോയിസ്റ്റ് കേഡർമാരോടൊപ്പമാണ് ദേവൂജിയും കീഴടങ്ങിയതെന്ന് അധികൃതർ അറിയിച്ചു. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിൽ കീഴടങ്ങുന്ന ഏറ്റവും മുതിർന്ന നേതാവാണ് ഇദ്ദേഹം.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മാവോയിസ്റ്റ് പാർട്ടിയുടെ സൈനിക വിഭാഗമായ ‘സെൻട്രൽ മിലിറ്ററി കമ്മീഷന്‍റെ’ (സി.എം.സി) തലവനായിരുന്നു. 2009 മുതൽ ഈ സംഘടനയെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ പിടികൂടാൻ സഹായിക്കുന്നവർക്ക് തെലങ്കാന സർക്കാർ ഒരു കോടി രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്.

തെലങ്കാനയിലെ ജഗ്തിയാൽ സ്വദേശിയാണ്. 1980 കളിൽ പീപ്പിൾസ് വാർ ഗ്രൂപ്പിലൂടെയാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടത്.നിരോധിത സംഘടനയുടെ വിദ്യാർത്ഥി വിഭാഗമായ റാഡിക്കൽ സ്റ്റുഡന്റ്സ് യൂണിയന്റെ ഭാഗമായിരുന്നു. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവായതിനാൽ മാവോയിസ്റ്റ് കേഡറുകൾക്കിടയിൽ ഇദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു. മുൻ ജനറൽ സെക്രട്ടറി നമ്പാല കേശവറാവു (ബസവരാജു) കൊല്ലപ്പെട്ടതിനെത്തുടർന്ന് ദേവുജിയെ ആ സ്ഥാനത്തേക്ക് ഉയർത്തിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.

മാർച്ച് 31 ഓടെ രാജ്യത്ത് മാവോയിസ്റ്റ് പ്രസ്ഥാനം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. സമയപരിധിക്ക് മുന്നോടിയായാണ് ഈ സുപ്രധാന കീഴടങ്ങൽ. പാർട്ടിയിലെ മുതിർന്ന നേതാവായ മല്ലോജുല വേണുഗോപാൽ റാവു (സോനു) നേരത്തെ കീഴടങ്ങിയിരുന്നു.

2024 ജനുവരിയിൽ തുടങ്ങിയ ‘ഓപ്പറേഷൻ കാഗർ’ വഴി മാവോയിസ്റ്റ് കേഡറുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നും ഒരു കാലത്ത് 2,200 ഓളം ഉണ്ടായിരുന്ന സായുധ കേഡറുകളുടെ എണ്ണം ഇപ്പോൾ 180 ലേക്ക് ചുരുങ്ങിയതായാണ് ഇന്‍റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!