ലണ്ടൻ: ഇറാനെതിരെ നടത്താനിരിക്കുന്ന ആക്രമണങ്ങൾക്കായി ബ്രിട്ടീഷ് വ്യോമതാവളങ്ങൾ ഉപയോഗിക്കാനുള്ള യുഎസിന്റെ ആവശ്യം അംഗീകരിക്കാതെ യുകെ. ഇറാനെതിരെയുള്ള ആക്രമണത്തിന് സർവസന്നാഹങ്ങളുമായി സജ്ജമായിരിക്കുന്ന അവസരത്തിലാണ് യുഎസിന് തിരിച്ചടി നേരിട്ടിരിക്കുന്നത്. യുകെയുടെ നിലപാട് ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് കൈമാറുന്നതുമായി ബന്ധപ്പെട്ട ഉത്കണ്ഠ വർധിപ്പിച്ചേക്കാം.
സ്വിൻഡന് സമീപമുള്ള ആർഎഎഫ് ഫെയർഫോർഡിൽ നിന്നുള്ള യുഎസിന് ദീർഘദൂര ബോംബാക്രമണങ്ങൾക്ക് കെയ്ർ സ്റ്റാർമർ ഭരണകൂടം അനുമതി നിഷേധിച്ചു. ഇറാനിൽ മുൻകരുതൽ ആക്രമണങ്ങളിൽ പങ്കെടുക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായേക്കാമെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പശ്ചിമേഷ്യയിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുകയും ഇറാനെതിരെ നടത്താൻ സാധ്യതയുള്ള ആക്രമണങ്ങൾക്ക് അടിയന്തര പദ്ധതികൾ തയ്യാറാക്കുകയും ചെയ്യുന്നതായാണ് സൂചന. ഇപ്പോഴത്തെ തർക്കം ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാർഷ്യയിലെ യുകെ-യുഎസ് സംയുക്ത സൈനികത്താവളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മേഖലയിലെ ഏത് ദീർഘദൂര സൈനിക നടപടികൾക്കും ഈ താവളം നിർണായകമാണെന്ന് കണക്കാക്കുന്നു.
വിമർശിക്കുകയും ചാഗോസ് ദ്വീപുകളുടെ നിയന്ത്രണം ഉപേക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. അസ്ഥിരവും അപകടകരവുമായ ഒരു ഭരണകൂടത്തിന്റെ ആക്രമണം ഇല്ലാതാക്കാൻ ഡീഗോ ഗാർഷ്യയുടെയും ആർഎഎഫ് ഫെയർഫോർഡിന്റെയും ലഭ്യത അമേരിക്കയ്ക്ക് ആവശ്യമായി വന്നേക്കാം എന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞത്. ഡീഗോ ഗാർഷ്യയിൽ നിന്ന് ഏതെങ്കിലും അമേരിക്കൻ ആക്രമണത്തിന് നിലവിലുള്ള ഉടമ്പടികൾ പ്രകാരം ബ്രിട്ടനെ അറിയിച്ചാൽ മതിയാകും, എന്നാൽ ആർഎഎഫ് വ്യോമതാവളങ്ങൾ ഉപയോഗിക്കുന്നതിന് യുകെയുടെ വ്യക്തമായ അനുമതി ആവശ്യമാണ്.
മുൻകരുതൽ ആക്രമണത്തെ പിന്തുണയ്ക്കുന്നതിലുള്ള ബ്രിട്ടന്റെ വിമുഖത സർക്കാർ തലത്തിലെ ദീർഘകാലത്തെ മുൻകരുതലുകളെ പ്രതിഫലിപ്പിക്കുന്നു. 2001-ന് ശേഷം യുകെ നയത്തിൽ ഉൾപ്പെടുത്തിയ അന്താരാഷ്ട്ര നിയമതത്വങ്ങൾ അനുസരിച്ച്, ഒരു സഖ്യകക്ഷി നടത്തുന്ന നിയമവിരുദ്ധമായ സൈനിക നടപടികളിൽ അറിഞ്ഞുകൊണ്ട് സഹായിക്കുന്ന രാഷ്ട്രത്തിനും ഉത്തരവാദിത്വം ഉണ്ട്. ഇറാനിയൻ ലക്ഷ്യങ്ങളിൽ നടത്തിയ മുൻകാല യുഎസ് ആക്രമണങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ ബ്രിട്ടൻ വിസമ്മതിക്കുകയും യുകെയുടെ സ്വത്തുക്കളും പ്രാദേശിക സഖ്യകക്ഷികളെയും സംരക്ഷിക്കുന്ന പ്രതിരോധ നടപടികളിലേക്ക് പങ്കാളിത്തം പരിമിതപ്പെടുത്തുകയും ചെയ്തു.
