‘പൗരത്വം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല’; വോട്ടര്‍പട്ടികയില്‍നിന്ന് പേരുവെട്ടിയാല്‍ പൗരത്വം നഷ്ടമാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍നിന്നു നീക്കം ചെയ്യപ്പെടുന്നതോടെ പൗരത്വം നഷ്ടമാകുന്നില്ലെന്ന് സുപ്രീം കോടതി. പൗരത്വം നിര്‍ണയിക്കാനുള്ള ആത്യന്തിക അധികാരം തെരഞ്ഞെടുപ്പ് കമ്മിഷനല്ലെന്നും വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്യുന്നത് താനേ പൗരത്വം നഷ്ടപ്പെടാന്‍ കാരണമാകില്ലെന്നും ബിഹാര്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്‌ഐആര്‍) വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

എസ്‌ഐആറില്‍ ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകള്‍ കേള്‍ക്കാന്‍ രൂപീകരിച്ച അത്‌ലറ്റ് ട്രൈബ്യൂണലുകളിലെ വാദം കേള്‍ക്കല്‍ കാര്യക്ഷമമാക്കാന്‍ നടപടി തേടി പ്രസേന്‍ജിത് ബോസ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച്.

ട്രൈബ്യൂണലുകള്‍ക്കുകീഴില്‍ 34 ലക്ഷം അപ്പീലുകള്‍ തീര്‍പ്പാകാനുണ്ടെന്നാണു ഹര്‍ജിയിലെ വാദം. വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കു റേഷന്‍ കിട്ടുന്നില്ലെന്നും ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്ത പ്രശ്‌നമുണ്ടെന്നും പറഞ്ഞു. ഈ ഘട്ടത്തിലാണ് വോട്ടര്‍ പട്ടികയിലെ ഒഴിവാക്കലിന്റെ പേരില്‍ പൗരത്വം തീരുമാനിക്കപ്പെടുന്നില്ലെന്നു കോടതി പറഞ്ഞത്.

ഒഴിവാക്കപ്പെടുന്നവരുടെ പൗരത്വം തീരുമാനിക്കാനായി കേന്ദ്ര സര്‍ക്കാരിനു കൈമാറേണ്ട ബാധ്യത കമ്മിഷനുണ്ടെന്നും വ്യക്തമാക്കി. ബംഗാളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഇതും പരിഗണിക്കാനായി നിശ്ചയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!