നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ 25 സ്ഥാനാർത്ഥികള ഉടൻ പ്രഖ്യാപിക്കാനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം : ശക്തരായ നേതാക്കളെ അണിനിരത്തി നിയമസഭാ തെരഞ്ഞെടുപ്പിൽ പടയൊരുക്കം നടത്താനൊരുങ്ങി യുഡിഎഫും കോൺഗ്രസും. അടുത്ത ബുധനാഴ്ചയോടെ ആദ്യഘട്ട ലിസ്റ്റ് പുറത്തിറക്കും.

സിറ്റിംഗ് എംഎൽഎമാരിൽ 99% ഉം വീണ്ടും മത്സര രംഗത്ത് ഉണ്ടാവും. അതൊടൊപ്പം കഴിഞ്ഞ തവണ വളരെ കുറച്ച് വോട്ടുകൾക്ക് പരാജയപ്പെട്ട 30 മണ്ഡലങ്ങളില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ച് പിടിക്കുവാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

ആദ്യം പ്രഖ്യാപിക്കുന്ന 25 സ്ഥാനാർത്ഥികൾ സംബന്ധിച്ച് കോൺഗ്രസിൽ ധാരണയായതായി അറിയുന്നു. ഇനി ഹൈക്കമാൻ്റിൻ്റെ അനുമതിയാണ് നേടേണ്ടത്.മറ്റ് ഘടക കക്ഷികളും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ മേൽകൈ നേടുവാനാണ് യുഡിഎഫിൻ്റെ തീരുമാനം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇത്തവണ കാര്യമായ അസ്വാരസ്യങ്ങൾ ഇല്ലാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് തങ്ങൾക്ക് ഗുണം ചെയ്തുവെന്ന  വിലയിരുത്തൽ യുഡിഎഫ് ക്യാമ്പിലുണ്ട്. അതേ രീതിയിൽ തന്നെയുള്ള സമീപനമാവും നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണയത്തിലും ഉണ്ടാവുക.

കെ മുരളീധരന്‍ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മല്‍സരിക്കും. അടുത്താഴ്ച പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ മുരളീധരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പേരുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രനും ഇക്കൂട്ടത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വിടി ബല്‍റാം തൃത്താല മണ്ഡലത്തില്‍ ജനവിധി തേടും.

തൃത്താലയില്‍ നിന്നുള്ള മുന്‍ എംഎല്‍എ ആണ് വിടി ബല്‍റാം. കഴിഞ്ഞ തവണ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ എംബി രാജേഷ് ജയിക്കുകയായിരുന്നു. എങ്കിലും മണ്ഡലത്തില്‍ വലിയ ജനസ്വീകാര്യതയുള്ള യുവ നേതാവാണ് ഇദ്ദേഹം. കൂടാതെ സര്‍ക്കാര്‍ വിരുദ്ധ വികാരം നിലനില്‍ക്കുന്നത് തിരഞ്ഞെടുപ്പില്‍ വഴി എളുപ്പമാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നു.

ടിഎന്‍ പ്രതാപന്‍ ഇത്തവണ മണലൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് വിവരം. ഇദ്ദേഹത്തോട് മണ്ഡലത്തില്‍ സജീവമാകാന്‍ പാര്‍ട്ടി നേരത്തെ നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കുമ്പോള്‍ ടിഎന്‍ പ്രതാപന്റെ പേരുമുണ്ടാകുമെന്നാണ് വിവരം.

വിഡി സതീശന്‍ നയിക്കുന്ന യാത്ര അവസാനിച്ചാല്‍ മാര്‍ച്ച്‌ ആദ്യവാരം രണ്ടാം പട്ടികയും പരസ്യപ്പെടുത്തും. മാര്‍ച്ച്‌ രണ്ടാം വാരം തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!