വാംഖഡെയില്‍ ‘മോസ്‌ക്ക ബ്രദേഴ്‌സ്’ ബ്രില്ല്യൻസ്! ചരിത്രത്തിലാദ്യമായി ലോകകപ്പ് ജയം സ്വന്തമാക്കി അസൂറികള്‍

വാംഖഡെ: ആദ്യമായി ടി20 ലോകകപ്പ് കളിക്കാനെത്തി ഇറ്റലി ചരിത്ര വിജയം സ്വന്തമാക്കി. നേപ്പാളിനെ അവര്‍ 10 വിക്കറ്റിനു അട്ടിമറിച്ചു. നേപ്പാള്‍ ഉയര്‍ത്തിയ 124 റണ്‍സ് വിജയ ലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 12.4 ഓവറില്‍ അവര്‍ അടിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 19.3 ഓവറില്‍ 123 റണ്‍സിനു ഓള്‍ ഔട്ടാക്കി ബൗളിങില്‍ മികവ് പുലര്‍ത്തി. പിന്നാലെ ബാറ്റിങിലും അവര്‍ നേപ്പാളിനെ അടപടലം തകര്‍ത്തു.

ഓപ്പണര്‍മാരും സഹോദരന്‍മാരുമായ ജസ്റ്റിന്‍ മോസ്‌ക്ക, ആന്റണി മോസ്‌ക്ക എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇറ്റലി അട്ടിമറി വിജയവും ചരിത്രത്തിലെ ആദ്യ ലോകകപ്പ് ജയവും സ്വന്തമാക്കിയത്. ആന്റണി മോസ്‌ക്ക 32 പന്തില്‍ 6 സിക്‌സും 3 ഫോറും സഹിതം 62 റണ്‍സെടുത്തു. ജസ്റ്റിന്‍ മോസ്‌ക്ക 44 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം 60 റണ്‍സും സ്വന്തമാക്കി. ഇരുവരും പുറത്താകാതെ 124 റണ്‍സ് ചേര്‍ത്താണ് ടീമിനു അഭിമാന ജയം ഒരുക്കിയത്.

ടോസ് നേടി വാംഖഡെ പിച്ചില്‍ ഇറ്റലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേപ്പാളിനെ റണ്‍സെടുക്കാന്‍ അനുവദിക്കാതെ ഇറ്റാലിയന്‍ ബൗളിങ് നിര വരിഞ്ഞു മുറുക്കുന്ന കാഴ്ചയായിരുന്നു.

27 റണ്‍സെടുത്ത ആരിഫ് ഷെയ്ഖാണ് അവരുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ (23), ആസിഫ് ഷെയ്ഖ് (20) എന്നിവരും പിടിച്ചു നിന്നു. എട്ടാമനായി എത്തിയ കരണ്‍ കെസി 11 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 18 റണ്‍സെടുത്തു പുറത്താകാതെ നിന്നു ടീം സ്‌കോര്‍ 123ല്‍ എത്തിക്കുകയായിരുന്നു.

ഇറ്റലിക്കായി ക്രിഷാന്‍ കലുഗമാഗെ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. ബെന്‍ മനെന്റി രണ്ട് വിക്കറ്റെടുത്തു. താരം 4 ഓവറില്‍ 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അലി ഹസന്‍, ജെജെ സ്മറ്റ്‌സ്, ജസ്പ്രീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!