അറബിക്കടലില്‍ ഇറാന്‍ ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തി അമേരിക്ക; പടക്കപ്പലിനെ ലക്ഷ്യം വച്ചെത്തിയതെന്ന് യുഎസ് സൈന്യം

ടെഹ്‌റാന്‍: അറബിക്കടലില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് ഇറാന്റെ ഡ്രോണ്‍ വെടിവെച്ചിട്ട് അമേരിക്ക. അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേര്‍ക്കു വന്ന ഡ്രോണാണ് വെടിവച്ചിട്ടതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വിശദീകരണം. ഇറാനിയന്‍ ഷാഹിദ്-139 ഡ്രോണാണ് എഫ്-35 സി സ്റ്റെല്‍ത്ത് യുദ്ധവിമാനം ഉപയോഗിച്ച് യുഎസ് തകര്‍ത്തത്.

വിമാനവാഹിനിക്കപ്പലിന്റെയും അതിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധം എന്ന നിലയില്‍ ആണ് നടപടിയെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് വ്യക്തമാക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം. ഡ്രോണ്‍ അടുത്തു വരുമ്പോള്‍ കപ്പല്‍ ഇറാനിയന്‍ തീരത്ത് നിന്ന് ഏകദേശം 500 മൈല്‍ അകലെയായിരുന്നു. അമേരിക്കന്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേല്‍ക്കുകയോ ഉപകരണങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും യുഎസ് അറിയിച്ചു.

അതേസമയം നിരീക്ഷണ ഡ്രോണ്‍ നല്‍കിയ വിവരങ്ങള്‍ സുരക്ഷിതം എന്നാണ് ഇറാനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ അമേരിക്ക സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!