മുംബൈ: ടി20 ക്രിക്കറ്റിൽ ഫോം കണ്ടെത്താൻ പാടുപെടുന്ന മലയാളി താരം സഞ്ജു സാംസണ് പൂർണ പിന്തുണയുമായി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ടി20 ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ സെഞ്ച്വറിയെന്ന 16 വർഷത്തെ കാത്തിരിപ്പിനു ഇത്തവണ സഞ്ജു സാംസൺ വിരാമമിടുമെന്നു റെയ്ന പ്രവചിക്കുന്നു. ടി20 ലോകകപ്പിൽ സെഞ്ച്വറി നേടിയ ഒരേയൊരു ഇന്ത്യൻ താരം സുരേഷ് റെയ്നയാണ്. അതിനു ശേഷം ഒരു ഇന്ത്യൻ താരത്തിനും വ്യക്തിഗത സ്കോർ മൂന്നക്കം കടത്താനായിട്ടില്ല. ഒരു ചർച്ചയ്ക്കിടെയാണ് സഞ്ജു ഇത്തവണ സെഞ്ച്വറി നേടുമെന്നു റെയ്ന പ്രതികരിച്ചത്. വരുന്ന ടി20 ലോകകപ്പിൽ ആര് സെഞ്ച്വറി നേടുമെന്ന ചോദ്യം ഉയർന്നപ്പോഴാണ് സംശയത്തിനു ഇടയില്ലാതെ റെയ്ന സഞ്ജുവിന്റെ പേര് പറഞ്ഞത്.
‘സഞ്ജുവാണ് ലോകകപ്പിൽ അഭിഷേകിനൊപ്പം ഇന്ത്യക്കായി ഓപ്പൺ ചെയ്യുന്നത്. സെഞ്ച്വറി നേടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ദക്ഷിണാഫ്രിക്കയിൽ രണ്ട് സെഞ്ച്വറികൾ അദ്ദേഹം നേടിയിട്ടുമുണ്ട്. അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവരും ലോകകപ്പ് ടീമിലുണ്ട്. അവർക്കും സെഞ്ച്വറി നേടാനുള്ള മികവുണ്ട്. പക്ഷേ ഞാൻ തിരഞ്ഞെടുക്കുന്നത് സഞ്ജുവിനെയാണ്.’
‘ഫോം താത്കാലികം മാത്രമാണ്. സഞ്ജുവിന് ക്ലാസുണ്ട്. ഇന്ത്യക്കായും അല്ലാതെയും അദ്ദേഹം കുറേ വർഷങ്ങളായി മികച്ച സ്കോറുകൾ കണ്ടെത്തുന്നുണ്ട്. ടി20യിൽ അത്രയേറെ റൺസുണ്ട്. സൂര്യകുമാർ യാദവ് നോക്കു. ഏകദേശം ഒരു വർഷത്തോളം അദ്ദേഹം മികച്ച സ്കോറുകൾ നേടിയിട്ടില്ല. പക്ഷേ പരിശീലകൻ ഗൗതം ഗംഭീർ അദ്ദേഹത്തെ പിന്തുണച്ചു. അതേ സമീപനമാണ് സഞ്ജുവിന്റെ കാര്യത്തിലും വേണ്ടത്. അവസരം നൽകുന്നതു തുടർന്നാൽ അദ്ദേഹം തിളങ്ങും’- റെയ്ൻ ചൂണ്ടിക്കാട്ടി.
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ 40 റൺസാണ് നാല് കളിയിൽ നിന്നു സഞ്ജുവിന് നേടാനായത്. വലിയ വിമർശനമാണ് താരത്തിനെതിരെ ഉയരുന്നത്. നാലാം ഏകദിനത്തിലാണ് അൽപ്പം ഭേദപ്പെട്ട സ്കോർ താരം നേടിയത്. 15 പന്തിൽ 2 ഫോറും ഒരു സിക്സും സഹിതം 25 റൺസ്. എന്നാൽ വലിയ ആത്മവിശ്വാസക്കുറവും ടെക്നിക്കൽ പ്രശ്നങ്ങളും വലിയ തോതിൽ നിഴലിക്കുന്ന ബാറ്റിങായിരുന്നു താരത്തിന്റേത്. ലോകകപ്പ് ടീമിൽ ബാക്ക് അപ്പ് കീപ്പറായി ഇടംപിടിച്ച ഇഷാൻ കിഷൻ മിന്നും ഫോമിൽ ബാറ്റ് വീശുന്നതും സഞ്ജുവിനു വലിയ വെല്ലുവിളിയാണ്.
