വഡോദര : മദ്യ ലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചുകയറ്റിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. മുൻ ക്രിക്കറ്റ് താരം 53 കാരനായ ജേക്കബ് മാർട്ടിൻ ആണ് അറസ്റ്റിലായത്. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. താരത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ച് വാഹനം അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെ അകോട്ടയിൽനിന്ന് ഒപി റോഡിലുള്ള തന്റെ വസതിയിലേക്ക് ജേക്കബ് മാർട്ടിൻ വാഹനം ഓടിച്ചുപോകുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട എസ്‌യുവി കാർ, വഴിയരികിൽ പാർക്കു ചെയ്തിരുന്ന മറ്റു മൂന്നു വാഹനങ്ങളിലേക്ക് ഇടിച്ചുകയ റുകയായിരുന്നു. ഇവയ്ക്കു സാരമായ കേടുപാടുകൾ പറ്റി. സ്ഥലത്തെത്തിയ പൊലീസ്, ജേക്കബ് മാർട്ടിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
‘‘അയാൾ മദ്യപിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ബിഎൻഎസ്, മോട്ടർ വാഹന നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും അടക്കം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആർക്കും പരുക്കുകളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.’’– പൊലീസ് പറഞ്ഞു.
രഞ്ജി ട്രോഫിയിൽ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് മാർട്ടിൻ, ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1999ൽ വെസ്റ്റിൻഡീസിനെതിരെയാണ് താരം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. 2001ൽ കെനിയയ്‌ക്കെതിരെയായിരുന്നു അവസാന മത്സരം. ഇതാദ്യമായല്ല താരം കേസിൽപെടുന്നത്. 2011ൽ മനുഷ്യക്കടത്ത് കേസിൽ ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018ൽ ഉണ്ടായ വാഹനാപകടത്തിൽ മാർട്ടിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
മദ്യ ലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചുകയറ്റി; മുൻ ക്രിക്കറ്റ് താരം അറസ്റ്റിൽ
