77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ഇന്ത്യ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കും. രാവിലെ 9.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.

യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്് ഉര്‍സുല ഫൊണ്ടെലെയ്ന്‍ എന്നിവരാണ് റിപ്പബ്ലിക് ദിന ചടങ്ങിലെ വിശിഷ്ടാതിഥികള്‍. റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങളുണ്ടാകും. 30 ടാബ്ലോകള്‍ ഉണ്ടാകും.

രാവിലെ 10.30-ന് ആരംഭിക്കുന്ന ചടങ്ങുകള്‍ 90-മിനിറ്റ് നീണ്ടുനില്‍ക്കും. കരസേനയുടെ ഡല്‍ഹി ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്റ്റനന്റ് ജനറല്‍ ഭവ്‌നീഷ് കുമാര്‍ പരേഡിന് നേതൃത്വം നല്‍കും. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം കണക്കിലെടുത്ത് ഇത്തവണത്തെ പരേഡിന്റെ മുഖ്യപ്രമേയം അതാണ്. ‘വന്ദേമാതരം’ ഗാനത്തിന്റെ വരികളെ ചിത്രീകരിക്കുന്ന അപൂര്‍വ ചിത്രങ്ങള്‍ കര്‍ത്തവ്യ പഥില്‍ പ്രദര്‍ശിപ്പിക്കും.

‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ ഉപയോഗിച്ച ആയുധങ്ങളുടെ മാതൃകകളുള്‍പ്പെടെ പരേഡില്‍ പ്രദര്‍ശിപ്പിക്കും. കരസേനയുടെ യുദ്ധവ്യൂഹ മാതൃകയും ആദ്യമായി പരേഡില്‍ അണിനിരക്കും. യൂറോപ്യൻ യൂണിയനിലെ സൈനികസംഘവും റിപ്പബ്ലിക് ദിന ചടങ്ങുകളിൽ പങ്കെടുക്കും. ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയുൾപ്പെടെ രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്. കേന്ദ്ര സായുധ പൊലീസ് വിഭാഗങ്ങളേയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!