റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് 500 ശതമാനം തീരുവ ചുമത്താന്‍ അമേരിക്ക; ഇന്ത്യയ്ക്കും ഭീഷണി

വാഷിങ്ടണ്‍ : റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം ഇറക്കുമതി തീരുവ ചുമത്താന്‍ നീക്കവുമായി അമേരിക്ക. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട്, റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ കഴിയുന്ന റഷ്യ സാങ്ഷന്‍സ് ബില്ലിന് ട്രംപ് അനുമതി നല്‍കിയെന്ന് യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ഈ ബില്ലിലൂടെ ശിക്ഷിക്കാന്‍ ട്രംപിന് കഴിയുമെന്നും ഗ്രഹാം കൂട്ടിച്ചേര്‍ത്തു.

അടുത്ത ആഴ്ച തന്നെ ഇതുസംബന്ധിച്ച തീരുമാനം നടപ്പിലായേക്കും. ബില്‍ വഴി റഷ്യന്‍ എണ്ണ വാങ്ങുന്ന, ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ പിന്തിരിപ്പിക്കാനാകുമെന്നാണ് ഡോണള്‍ഡ് ട്രംപ്  ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. റഷ്യന്‍ എണ്ണയോ യുറേനിയമോ വാങ്ങുന്ന രാജ്യങ്ങള്‍, പുടിന്റെ യുക്രൈന്‍ യുദ്ധത്തിന് ഇന്ധനം നല്‍കുകയാണ് ചെയ്യുന്നത്. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ യുക്രൈന്‍- റഷ്യ യുദ്ധം അവസാനിക്കുമെന്നും യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം പറഞ്ഞു.

റഷ്യന്‍ യുറേനിയം വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണവും ട്രംപ് പാസ്സാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച ആദ്യം തന്നെ ഇത് വോട്ടിനിടാന്‍ കഴിയുമെന്നും ലിന്‍ഡ്‌സേ ഗ്രഹാം കൂട്ടിച്ചേര്‍ത്തു. റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി അമേരിക്ക മുന്നോട്ടു പോകുകയാണ്. അതിന്റെ ഭാഗമായി കൂടെയാണ് റഷ്യന്‍ സാമ്പത്തികമേഖലയെ തളര്‍ത്താനുള്ള ഉപരോധം കൊണ്ടുവരാനും നീക്കം നടത്തുന്നത്. അടുത്തിടെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!