‘നിങ്ങളുടെ സമയം അവസാനിച്ചു‌’; യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം, 15 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: യമനിലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ദുരന്തമാണു കാത്തിരിക്കുന്നതെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

ട്രംപ് രണ്ടാം തവണയും പ്രസിഡന്‍റായ ശേഷം മധ്യപൂർവദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. യമന്‍റെ തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് സൈനിക നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. ‘നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണമെന്ന്’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു

അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹൂതികള്‍ക്ക് പ്രധാനമായും പിന്തുണ നല്‍കുന്ന ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂതികള്‍ക്ക് സഹായം ചെയ്യുന്നത് നിര്‍ത്തണമെന്നും അമേരിക്കയെ ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!