ഡല്‍ഹിയില്‍ പള്ളിയുടെ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം; കല്ലേറില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി രാംലീല മൈതാനത്തിനടുത്തുള്ള മുസ്ലീംപള്ളിക്ക് സമീപമുള്ള അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ സംഘര്‍ഷം. സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കയ്യേറ്റം ഒഴുപ്പിക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു.

ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള സയ്യിദ് ഫൈസ് ഇലാഹി പള്ളിയുടെ കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ മുനിസിപ്പല്‍ അധികൃതര്‍ ബുധനാഴ്ച പുലര്‍ച്ചെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ഒരുവിഭാഗം ആളുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കല്ലേറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കിയെന്നും പൊലീസ് പറഞ്ഞു.

മുന്‍കരുതല്‍ നടപടിയായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നതായും പ്രദേശത്തെ സമിതികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിലവില്‍ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചതായി പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. തുര്‍ക്ക്മാന്‍ ഗേറ്റിനടുത്തുള്ള രാംലീല മൈതാനത്തെ 38,940 ചതുരശ്ര അടി അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സിവിക് ബോഡിക്കും പൊതുമരാമത്ത് വകുപ്പിനും മൂന്ന് മാസത്തെ സമയം അനുവദിച്ചാതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!