‘ഭൂമിയില്‍, മനുഷ്യന് ഇടമില്ലെങ്കില്‍ ദൈവത്തിനും ഇടമില്ല’; ക്രിസ്മസ് സന്ദേശത്തില്‍ മാര്‍പ്പാപ്പ…

വത്തിക്കാന്‍ സിറ്റി: ദരിദ്രരെയും അശ്രയമില്ലാത്തവര്‍ക്കും സഹായം നിഷേധിക്കുന്നത് ദൈവത്തെ നിരസിക്കുന്നതിന് തുല്യമെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ക്രിസ്മസ് രാവില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പയായി ചുമതലയേറ്റ ശേഷം ആദ്യത്തെ ക്രിസ്മസ് കുര്‍ബാന കൂടിയായിരുന്നു പോപ്പ് ലിയോയുടേത്.

കുടിയേറ്റക്കാരുടെയും ദരിദ്രരുടെയും ജീവിതത്തെ പരാമര്‍ശിച്ചായിരുന്നു പോപ്പിന്റെ പ്രസംഗം. സത്രത്തില്‍ ഇടം ലഭിക്കാതിരുന്നതിനാല്‍ യേശു കാലിത്തൊഴുത്തില്‍ ജനിച്ചു എന്ന കഥ ഓര്‍മ്മിപ്പിക്കുന്നത് ദരിദ്രരെയും അപരിചിതരെയും സഹായിക്കാന്‍ വിസമ്മതിക്കുന്നത് ദൈവത്തെ തന്നെ നിരസിക്കുന്നതിന് തുല്യമാണെന്നാണ്. ‘ഭൂമിയില്‍, മനുഷ്യന് ഇടമില്ലെങ്കില്‍ ദൈവത്തിനും ഇടമില്ല. ഒരാളെ നിരസിക്കുന്നത് മറ്റൊന്നിനെ നിരസിക്കുന്നതിന് തുല്യമാണ്, മനുഷ്യന് ഇടമുള്ളിടത്ത് ദൈവത്തിനും ഇടമുണ്ട്, ഒരു തൊഴുത്തിന് പോലും ഒരു ക്ഷേത്രത്തേക്കാള്‍ പവിത്രമായി മാറാന്‍ കഴിയും.’ ‘ എന്നായിരുന്നു പോപിന്റെ വാക്കുകള്‍.

ലോകം കുട്ടികളെയോ ദരിദ്രരെയോ വിദേശികളെയോ പരിഗണിക്കുന്നില്ലെന്ന് അന്തരിച്ച ബെനഡിക്റ്റ് പതിനാറാമന്‍ പോപ്പിന്റെ വാചകങ്ങളും ലിയോ പതിനാറാമന്‍ പ്രസംഗത്തില്‍ ഉദ്ധരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെകൂടിയാണ് വിമര്‍ശിച്ചത്. വികലമായ ഒരു സമ്പദ്വ്യവസ്ഥ മനുഷ്യരെ വെറും കച്ചവടച്ചരക്കായി കണക്കാക്കാന്‍ പ്രേരിപ്പിക്കുകയാണ്, എന്നാല്‍ ദൈവം നമ്മളെപ്പോലെയാകുന്നു, ഓരോ വ്യക്തിയുടെയും അനന്തമായ അന്തസ്സാണ് അത് വെളിപ്പെടുത്തുന്നത് എന്നും മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!