തിരുവല്ല : ജീവിതം മുഴുവൻ നന്മയുടെയും സേവനത്തിന്റെയും വഴിയിലായിരിക്കണ മെന്നും അവസാനകാലത്ത് മാത്രം ഈശ്വരഭജനം നടത്തി കടമകൾ തീർത്തതായി കരുതരുതെന്നും എഡിജിപി എസ്. ശ്രീജിത്ത് ഐപിഎസ് പറഞ്ഞു.
ശ്രീവല്ലഭപുരിയിലെ ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ നടക്കുന്ന സത്രസ്മൃതി സപ്താഹയജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനാകുക എന്നതാണ് യഥാർത്ഥ ആത്മീയതയെന്നും നന്മയുടെ പ്രവർത്തികൾക്ക് സമയപരിധിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിലും സമൂഹത്തിലും മൂല്യബോധം നിലനിർത്തുന്നതിൽ അമ്മമാരുടെ പങ്ക് അമൂല്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിലിനെ ആദരിച്ചു. അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ആർ.പി.ശ്രീകുമാർ, സെക്രട്ടറി ശ്രീകുമാർ കൊങ്ങേരേട്ട്, സത്ര നിർവ്വഹണ സമിതി ചെയർമാൻ ആർ.ജയകുമാർ, ജനറൽ കൺവീനർ ശ്രീകുമാർ ചെമ്പോലിൽ, മാതൃസമിതി കൺവീനർ വസന്തരാജൻ രാജധാനി, ഗിരിജ കിടങ്ങറ ഭവൻ തുടങ്ങിയവർ പ്രസംഗിച്ചു.
നഗരസഭയിൽ ചുമതലയേറ്റ പുതിയ കൗൺസിലർമാരെ സത്രവേദിയിൽ ആരതി ഉഴിഞ്ഞ് സ്വീകരിച്ച ശേഷം സ്വാമി ഉദിത് ചൈതന്യ പൊന്നാട അണിയിച്ച് ആദരിച്ചു.
