കോട്ടയം മെഡിക്കല്‍ കോളജ് 18-ാം വാര്‍ഡിലെ ടൈലുകള്‍ രാത്രി പൊട്ടിത്തെറിച്ചു; പരിഭ്രാന്തരായി രോഗികൾ;വാർഡ്  അടച്ചു

കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇഎൻടിയിലെ ടൈലുകള്‍ രാത്രി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് രോഗികളിൽ വലിയ പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ഈ സമയത്ത് ഇരുപതോളം രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും വാർഡിൽ ഉണ്ടായിരുന്നു.

ഒപി വിഭാഗത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന 18–ാം വാർഡായ ഇഎൻടിയിലാണ് സംഭവം.

ശബ്ദം കേട്ട് പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കോടി. വിവരം അറിഞ്ഞെത്തിയ സെക്യൂരിറ്റി ജീവനക്കാർ ഇവരെ ഒപി വിഭാഗത്തിലെ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റി. കെട്ടിടത്തിനു തകരാർ ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

18–ാം വാർഡിലെ രോഗികളെ പിന്നീട് പുതിയ കാഷ്വൽറ്റി കെട്ടിടത്തിന്റെ നാലാം നിലയിലെ വാർഡുകളിലേക്ക് മാറ്റി.

18–ാം വാർഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാ യിരുന്നു. പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് ഇവിടത്തെ രോഗികളെ  മാറ്റാനായിരുന്നു തീരുമാനം.

ഇവിടെ 1975 കാലഘട്ടത്തിൽ നിർമിച്ച മൂന്നു കെട്ടിടങ്ങളിൽ ഒന്നാണ് ഒപി ബ്ലോക്ക്. ഇതിനൊപ്പം നിർമ്മിച്ചിരുന്ന സർജിക്കൽ ബ്ലോക്കിലെ കെട്ടിടം ഇടിഞ്ഞാണ് കഴിഞ്ഞ ജൂലൈ 3ന് ഒരാൾ മരിച്ചത്. ആ കെട്ടിടം, പൊളിക്കുന്നതിനുവേണ്ടി അടച്ചിട്ടിരിക്കുകയാണ്.

ആർഎംഒ ഡോ. സാം ക്രിസ്റ്റി മാമ്മൻ രാത്രി സ്ഥലത്തെത്തി രോഗികളെ മാറ്റുന്നതിനു നേതൃത്വം നൽകി. 18–ാം വാർഡ് പൂർണമായും അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!