‘ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?’

കൊച്ചി : തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാനെന്നും ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക യെന്നും വിഡി സതീശന്‍ ചോദിച്ചു.

രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സി.പി.എമ്മിലെ ക്രിമിനല്‍- മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണെന്നും സതീശന്‍ പറഞ്ഞു.

നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയത് ചോദ്യം ചെയ്ത് കൈക്കുഞ്ഞുമായി എത്തിയ ഗര്‍ഭിണിയെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്ന പ്രതാപചന്ദ്രന്‍ ആക്രമിച്ചത്. മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കള്ളക്കേസെടുക്കു കയും ചെയ്തു. ഒരു വര്‍ഷം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ കോടതി ഇടപെടലിലാണ് സി.സി ടി.വി ദൃശ്യം പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പിണറായി വിജയന്‍ എന്ന ആഭ്യന്തര വകുപ്പ് മന്ത്രി ഒന്‍പതര വര്‍ഷമായി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്‍ദ്ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്ന് ഓര്‍ക്കണം. ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ? ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്‍? നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പൊലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത്? എന്തൊരു പരാജയമാണ് മുഖ്യമന്ത്രീ നിങ്ങളും നിങ്ങളുടെ സര്‍ക്കാരും. സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും പൊതുജനത്തെ കൊള്ളയടിക്കുന്നതിന് പുറമെയാണ് അതേ ജനങ്ങളെ നിങ്ങളുടെ പൊലീസ് ക്രൂരമായി ആക്രമിക്കുന്നത്. ടി.പി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടുംക്രിമിനലായ കൊടി സുനി ഉള്‍പ്പെടെയുള്ള ക്രിമിനലുകളില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ ഡി.ഐ.ജി പ്രവര്‍ത്തിക്കുന്നതും ഇതേ പിണറായി വിജയന്‍ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലാണ്. പൊലീസിലെ ക്രിമിനലുകളെ ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്. കര്‍ശന നിയമനടപടി സ്വീകരിക്കണം’ വിഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!