തിരുവല്ല നഗരസഭയില്‍ എസ് ലേഖ ചെയർപേഴ്സൺ ആയേക്കും…


തിരുവല്ല : യുഡിഎഫ് മികച്ച വിജയം കൈവരിച്ച തിരുവല്ല നഗരസഭയില്‍ എസ് ലേഖ ചെയർപേഴ്സണായേക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും വിജയിച്ച വനിതയാണ് ലേഖ.

ചരിത്രത്തില്‍ ആദ്യമായി സംവരണ  വിഭാഗത്തില്‍പ്പെട്ട വനിത അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്.

1922 രൂപീകൃതമായ തിരുവല്ല നഗരസഭയില്‍ ആദ്യ ചെയർമാൻ സ്ഥാനം അലങ്കരിച്ചത് റാവു സാഹിബ് സഖറിയ ആയിരുന്നു. തുടർന്ന് ആർ. പല്‍പ്പു പിള്ള , മാമ്മൻ വർഗീസ് , കെ എൻ മാമ്മൻ മാപ്പിള, എം ഇ മാധവൻ പിള്ള , ഒ സി നൈനാൻ എന്നിവരുടെ അടങ്ങുന്ന നിരവധി പേർ തിരുവല്ല നഗരസഭയുടെ അധ്യക്ഷ സ്ഥാനം വഹിച്ചു. 37 -മത് ചെയർപേഴ്സണ്‍ ആയാണ് യുഡിഎഫില്‍ നിന്നുള്ളയാൾ സ്ഥാനം വഹിക്കുക. പട്ടികജാതി വനിതാ വിഭാഗത്തില്‍ പെടുന്നയാളിനാണ് ഇത്തവണ ഇവിടെ അധ്യക്ഷ പദവി.

39 വാർഡുകളുള്ള നഗരസഭയില്‍ ഇക്കുറി 18 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചു കയറിയത്. 8 സീറ്റുകള്‍ വീതം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും പങ്കിട്ടപ്പോള്‍ മുസ്ലിംലീഗിന്റെയും ആർഎസ്പിയുടെയും ഓരോ സ്ഥാനാർത്ഥികളും വിജയിച്ചു. പട്ടികജാതി വനിതാ സംവരണ സീറ്റുകളില്‍ നിന്നും വിജയിച്ച ഇരുപത്തിയൊന്നാം വാർഡ് ആയ തിരുമൂലപുരം വെസ്റ്റില്‍ നിന്നും യുഡിഎഫിലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി മത്സരിച്ച്‌ വിജയിച്ച എസ് ലേഖ, അഞ്ചാം വാർഡ് ആയ വാരിക്കാട് നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി വിജയിച്ച വിദ്യ വിജയൻ എന്നിവരെയാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

സിപിഎം 9, സിപിഐ രണ്ട്, കേരള കോണ്‍ഗ്രസ് മാണി വിഭാഗം 3 എന്നതാണ് 14 സീറ്റുകളില്‍ വിജയിച്ച എല്‍ഡിഎഫിൻ്റെ കക്ഷിനില. പട്ടികജാതി വനിതാ സംവരണത്തില്‍ ഉള്‍പ്പെടുന്ന രണ്ട് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ എല്‍ഡിഎഫിന് കഴിഞ്ഞു എങ്കിലും ഭരിക്കാൻ ആവശ്യമായ വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ മത്സര രംഗത്തുനിന്നും എല്‍ഡിഎഫ് പിന്മാറും എന്നതാണ് നേതാക്കന്മാരില്‍ നിന്നും ലഭിക്കുന്ന സൂചന.

എൻഡിഎയ്ക്ക് 7 സീറ്റുകളാണ് നഗരസഭയില്‍ ഉള്ളത്. അതേസമയം അധ്യക്ഷ ആരാവണം എന്ന കാര്യത്തില്‍ യുഡിഎഫിനുള്ളില്‍ ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ അഡ്വ. വർഗീസ് മാമൻ പ്രതികരിച്ചു. എന്നിരുന്നാലും എട്ടു സീറ്റുകള്‍ നിലവിലുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ എസ് ലേഖ ചെയർപേഴ്സണ്‍ ആവുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!