ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; സിഡ്നി ബീച്ചിൽ ആൾക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ രണ്ട് പേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റു. സിഡ്നിയിലെ ബോണ്ടി ബീച്ചിലാണ് വെടിവയ്പ്പുണ്ടായത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17 ഓടെയാണ് വെടിവയ്പ്പുണ്ടായത്. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പ്പുണ്ടായത്.

നടന്നത് ഭീകരാക്രമണമാണെന്നു ന്യൂ സൗത്ത് വെയ്ൽസ് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ ഭീകരവാദികളിലൊരാളായ നവീദ് അക്രം പാകിസ്ഥാന്‍കാരനാണെന്ന് തിരിച്ചറിഞ്ഞു. അക്രമികളിലൊരാളെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. രണ്ടാമത്തെയാൾ സാരമായ പരിക്കുകളോടെ പൊലീസ് കസ്റ്റഡിയിൽ. പാകിസ്ഥാനിലെ ലാഹോര്‍ സ്വദേശിയായ നവീദ് അക്രത്തിന് 24 വയസ് മാത്രമാണ് പ്രായം. സിഡ്നിയിലെ അല്‍-മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയാണ് അക്രം എന്നും, ഇയാള്‍ ഓസ്ട്രേലിയയിലെയും പാകിസ്ഥാനിലെയും സര്‍വകലാശാലകളില്‍ മുമ്പ് പഠിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഓസ്ട്രേലിയൻ സമയം വൈകീട്ട് 6.30ഓടെയാണ് ആദ്യം വെടിവയ്പ്പുണ്ടായത്. സിഡ്നിയിലെ പ്രധാന വിനോദ കേന്ദ്രമാണ് പ്രശസ്തമായ ബോണ്ടി ബീച്ച്. ഹനൂക്ക ഫെസ്റ്റിവലിന്റെ തുടക്കമായതിനാൽ ബോണ്ടി ബീച്ചിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നിരുന്നു. ഇവർക്ക് നേരെയാണ് വെടിയുതിർത്തത്. തുടര്‍ച്ചയായ വെടിവെപ്പ് ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ജനം നിലവിളിക്കുകയും ഒളിക്കാന്‍ പരക്കം പായുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പലര്‍ക്കും വെടിയേറ്റത്. കുട്ടികളെയും വയോധികരെയും പോലും വെടിവച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. പൊലീസും ദ്രുതപ്രതികരണ വിഭാഗവും ജനങ്ങളെ രക്ഷിക്കാൻ ഉടൻ ഇടപെട്ടു. ഓസ്ട്രേലിയയിലെ ജൂതരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നത്. ജൂത വിഭാഗത്തിനെതിരായ ഏതൊരു ആക്രമണവും ഓസ്ട്രേലിയയിലെ മുഴുവൻ ജനങ്ങൾക്കും എതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!