‘പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷൻ്റെ അവകാശം, പരിപൂർണ നീതി കിട്ടിയില്ല’..

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയോട് പ്രതികരിച്ച് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ. പരിപൂർണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ശിക്ഷാവിധിയെന്ന് അഡ്വ. അജകുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ല. അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. ശിക്ഷയിൽ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. ഇപ്പോൾ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല. പ്രോസിക്യൂഷൻറെ അവകാശമാണ്. വിചാരണയ്ക്കിടയിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ പറയണ്ട സ്ഥലങ്ങളിൽ പറയുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

കേസിൽ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്ക് 20 വർഷം കഠിനതടവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് വിധിച്ചത്. ഒന്നാം പ്രതി എൻ എസ് സുനിൽ (പൾസർ സുനി). രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വർഷം കഠിനതടവ്. പ്രതികൾ വിചാരണ തടവുകാരായി കഴിഞ്ഞ കാലം കൂടി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് വിധി. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും ചില പ്രതികൾ മുമ്പ് കുറ്റം ചെയ്തിട്ടില്ലെന്നതും പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. എല്ലാ പ്രതികൾക്കും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!