ഈരാറ്റുപേട്ട (കോട്ടയം) : മത വിദ്വേഷ പരാമർശ കേസിൽ റിമാൻഡ് ചെയ്ത പി.സി ജോർജ്ജിൻ്റെ ജാമ്യ ഹർജിയിൽ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. നിലവിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെ ന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്തമായി ഇതിനെ എതിർത്തു. ജാമ്യ വ്യവസ്ഥകൾ പി.സി ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാമെന്ന് പി.സി ജോർജിൻ്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പൊതുപ്രവർത്തകൻ ആയാൽ കേസുകൾ ഉണ്ടാകും. ഇതും അത് പോലെയെന്ന് അഭിഭാഷകൻ വാദിച്ചു. പിസി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് തെളിവ് ഉണ്ടോയെന്നും മതവിദ്വേഷ പരാമർശ കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യമാണെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ, ജാമ്യം നൽകിയാൽ പി.സി ജോർജ് ഇനിയും കുറ്റം ആവർത്തിക്കുമെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്.
റിമാൻ്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചത്. നിലവിൽ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തി ലെത്തും. ജാമ്യം ലഭിച്ചില്ലെങ്കിൽ പാലാ സബ്ജയിലിലേക്കാകും പി.സി ജോർജിനെ മാറ്റുക.
പി.സി ജോർജ്ജിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും; ആരോഗ്യ സ്ഥിതി മോശമെന്ന് കോടതിയിൽ…
