‘ഐ വാണ്ടഡ് ടു റേപ്പ് യു’, ശ്വാസം മുട്ടിയിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ മൊഴി

തിരുവനന്തപുരം: ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതെന്ന്, പാലക്കാട് എംഎല്‍എയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ മൊഴി. വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചതെന്ന യുവതിയുടെ മൊഴി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും മുന്‍പാണ് പൊലീസ് നടപടി.

വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചതെന്നു യുവതിയുടെ മൊഴിയിലുണ്ട്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകര്‍ന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ വരാന്‍ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. രാഹുലിനെ ഭയമാണ്. കേസുമായി മുന്നോട്ട് പോകാന്‍ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത പറഞ്ഞു. പ്രോസിക്യൂട്ടര്‍ സീല്‍ വച്ച കവറില്‍ മൊഴി സമര്‍പ്പിച്ചു.

മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന ആദ്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ഹര്‍ജി അടുത്ത തവണ പരിഗണിക്കുന്ന 15 വരെ അറസ്റ്റ് ചെയ്യരുതെന്നാണു ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്. ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനു പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പുതിയ സംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!