വ്യവസ്ഥകള്‍ പാലിച്ചില്ല, എച്ച്ഡിഎഫ്‌സിക്ക് വന്‍ തുക പിഴ ചുമത്തി റിസര്‍വ് ബാങ്ക്

മുംബൈ: ബാങ്കിങ് വ്യവസ്ഥകള്‍ കാര്യക്ഷമായി പാലിച്ചില്ലെന്ന പേരില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് പിഴ ചുമത്തി റിസര്‍വ് ബാങ്ക്. 91 ലക്ഷം രൂപ പിഴയാണ് ആര്‍ബിഐ ചുമത്തിയത്. കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ആര്‍ബിഐ പത്രക്കുറിപ്പില്‍ അറിയിച്ചു.

ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ ചില വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ എച്ച്ഡിഎഫ്‌സി പരാജയപ്പെട്ടു. ‘ബാങ്കുകള്‍ സാമ്പത്തിക സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നതില്‍ അപകടസാധ്യതകളും പെരുമാറ്റച്ചട്ടവും പാലിച്ചില്ല. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനുമാണ് പിഴ ചുമത്തിയത് എന്ന് ആര്‍ബിഐ പത്രക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്‌സി. 2024 മാര്‍ച്ച് 31 ലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നടത്തിയ പരിശോധന പ്രകാരമാണ് ഇപ്പോഴത്തെ നടപടികള്‍. ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ വ്യവസ്ഥകള്‍, ആര്‍ബിഐ നിര്‍ദേശങ്ങള്‍ എന്നിവ കൃത്യമായി പരിഗണിച്ചില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍ബിഐ നല്‍കിയ നോട്ടീസിന് ബാങ്ക് നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ലെന്നും റിസര്‍വ് ബാങ്ക് പറയുന്നു.

ഒരേ വായ്പ വിഭാഗത്തില്‍ ഒന്നിലധികം മാനദണ്ഡങ്ങള്‍ ബാങ്ക് സ്വീകരിച്ചുവെന്നും ചില ഉപഭോക്താക്കളുടെ കെവൈസി മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഔട്ട്സോഴ്സിങ് സേവനം തേടിയെന്നും ആര്‍ബിഐ പറയുന്നു. ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനം ബിആര്‍ ആക്ടിന്റെ സെക്ഷന്‍ 6 ന് വിരുദ്ധമായ പ്രവര്‍ത്തികള്‍ ഏറ്റെടുത്തെന്നും ആര്‍ബിഐ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!